മുറിച്ച മുടി കളയാന്‍ സ്ഥലം അന്വേഷിക്കേണ്ട ! പൊന്നുംവിലയ്ക്ക് മുടി വാങ്ങാന്‍ സര്‍ക്കാര്‍ വരും; കേരളാ സര്‍ക്കാരിന്റെ വിപ്ലവകരമായ പുതിയ പദ്ധതി ഇങ്ങനെ…

വീട്ടില്‍ വച്ച് മുടി മുറിച്ചാല്‍ ശേഷം അത് എന്തു ചെയ്യണമെന്ന ചിന്തയാണ് പലര്‍ക്കും. ചിലര് കുഴിച്ചിടുകയും ചിലര്‍ ഒഴുക്കിക്കളയുകയുമൊക്കെയാണ് ചെയ്യാറ്. എന്നാല്‍ വെട്ടിയ തലമുടി കളയാന്‍ സ്ഥലം അന്വേഷിക്കുന്നവരെ തേടി ഒരു വാര്‍ത്തയെത്തിയിരിക്കുകയാണ്. മുടി എടുത്തു വച്ചാല്‍ കൊണ്ടു പോകാന്‍ ആളു വരും എന്നാണ് പുതിയ വിവരം. മുടി ഉപയോഗിച്ച് അമിനോ ആസിഡും വളവുമുണ്ടാക്കി വിപണനത്തിന് ഒരുങ്ങുകയാണ് സംസ്ഥാനം. പദ്ധതി വിജയിച്ചാല്‍, ഇതുവരെ മൂലയ്ക്കു തള്ളിയിരുന്ന മുടിക്ക് ഇനി ‘പൊന്നുംവില’യാവും കിട്ടുക.

മുടിയിലെ കെരാറ്റിന്‍ പ്രോട്ടീനെ രാസപ്രക്രിയയിലൂടെ അമിനോ ആസിഡ് ആക്കി മാറ്റുന്നതിനാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ വന്നിരിക്കുന്നത്. അമിനോ ആസിഡും വളവുമാക്കി വില്‍ക്കുമ്പോള്‍ ലാഭം ലഭിക്കുമെന്നാണു പ്രതീക്ഷ. മീനുകള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്ക്കുള്ള ആഹാരത്തില്‍ (പെറ്റ് ഫുഡ്) ഇവ ഉപയോഗിക്കാനാകും. മണ്ണില്ലാതെ വെള്ളത്തില്‍ ജൈവകൃഷി നടത്തുമ്പോള്‍ വളമായും അമിനോ ആസിഡ് ഉപയോഗപ്പെടുത്തും. സംസ്‌കരിച്ചുണ്ടാകുന്ന കരി വളമായും ഉപയോഗിക്കാം.

കണ്ണൂര്‍ എരമം കുറ്റൂര്‍ പഞ്ചായത്തില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 16 ഏക്കര്‍ ഏറ്റെടുത്തിട്ടുണ്ട്. പ്ലാന്റില്‍ ദിവസം 600 കിലോ മുടി സംസ്‌കരിക്കാം. 25 കോടി രൂപയാണു പദ്ധതിക്കു ചെലവ്. മുടി സംസ്‌കരിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്ലാന്റ് സ്ഥാപിക്കും. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയ്ക്കാണു പദ്ധതിയുടെ ഏകോപനം. പ്രവാസി മലയാളികളുടെ കൂട്ടായ്മയിലുള്ള വീരാട് ഓര്‍ഗാനിക് സൊലൂഷന്‍സ് എന്ന കബനിയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. ഇതിനു ധാരണാപത്രം കൈമാറി. ഡെന്‍മാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണു സാങ്കേതിക സഹായം.

Related posts