രക്ഷിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ മതി ! സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നത്…

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്നാണ് മാര്‍ഗരേഖയുടെ പേര്.

എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും.

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതുള്ളൂ. ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്‌കൂളുകള്‍ക്ക് സ്വീകരിക്കാം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല.

ബയോ ബബിള്‍ സംവിധാനം എന്ന കണക്കിലായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല.

വീട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ക്ലാസുകളിലെത്തുന്ന കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും.

അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായി സ്വീകരിച്ചിരിക്കണം. സ്‌കൂളുകളില്‍ ബസ് സൗകര്യമില്ലാത്തിടത്ത് ബോണ്ട് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ബസ് വിട്ടുനല്‍കും.

ഇതില്‍ കുട്ടികളുടെ യാത്ര സൗജന്യമായിരിക്കും. ബസുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും വാക്സിനേറ്റഡ് ആയിരിക്കണം.

സ്‌കൂളുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളിലും മറ്റുമുള്ള ഉടമകളും ജീവനക്കാരും വാക്സിനേറ്റഡായിരിക്കണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് സംശയദൂരീകരണത്തിന് പ്രത്യേക സംവിധാനം.

ഒരു സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.

Related posts

Leave a Comment