കൊല്ലം: കേരള ലോട്ടറിയുടെ സമ്മാന ഘടന വീണ്ടും പരിഷ്കരിക്കാൻ ലോട്ടറി വകുപ്പ് നടപടികൾ ആരംഭിച്ചു. സമ്മാനങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ ടിക്കറ്റുകൾ ജൂൺ ഒമ്പത് മുതൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് വിവരം.അടുത്തയിടെ ലോട്ടറി വകുപ്പ് പ്രതിദിന ടിക്കറ്റുകളുടെ 40 ൽ നിന്ന് 50 രൂപയായി ഉയർത്തി ഒന്നാം സമ്മാനം ഒരു കോടി രൂപയായും വർധിപ്പിപ്പിച്ചിരുന്നു.
ഏറ്റവും കുറഞ്ഞ സമ്മാനത്തുകയായി 50 രൂപ കൂടി ഉൾപ്പെടുത്തി. ടിക്കറ്റ് വിലയ്ക്ക് സമാനമായ സമ്മാനത്തുക നൽകുന്നതിൽ അശാസ്ത്രീയതയുണ്ടെന്ന് ഏജന്റുമാരും വിൽപനക്കാരും വകുപ്പിനെ അറിയിക്കുകയുണ്ടായി. ഭാഗ്യാന്വേഷികൾക്കും ഇത് സ്വീകാര്യമായിരുന്നില്ല. സംസ്ഥാനത്ത് ഒട്ടാകെ ടിക്കറ്റ് വിൽപനയിലും കാര്യമായ ഇടിവുണ്ടായി. എതിർപ്പുകൾ വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് സമ്മാന ഘടന അടിയന്തിരമായി പരിഷ്കരിക്കാൻ ലോട്ടറി വകുപ്പ് നിർബന്ധിതമായത്.
ഇതിന്റെ അടിസ്ഥാനത്തിൽ 50 രൂപയുടെ സമ്മാനങ്ങൾ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ച് കഴിഞ്ഞു. പകരം 5,000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടും. 2000, 200 രൂപയുടെ സമ്മാനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യും. ഇത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ള ടിക്കറ്റുകളുടെ അച്ചടി ഉടൻ ആരംഭിക്കും.
അടുത്തിടെ നടത്തിയ പരിഷ്കാരത്തിൽ നറുക്കെടുപ്പ് സമയം ഉച്ചകഴിഞ്ഞ് രണ്ടിലേക്കു മാറ്റിയിരുന്നു. നേരത്തേ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഏജന്റുമാരുടെയും വിൽപനക്കാരുടെയും പ്രതിഷേധം ശക്തമായപ്പോൾ നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്നിലേക്ക് തന്നെ മാറ്റുകയും ചെയ്തു.
അപ്പോൾ ഫലം വരുന്നതിന് വലിയ കാലതാമസം ഉണ്ടായി. 50 രൂപയുടെ സമ്മാനങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതാണ് റിസൾട്ടുകൾ വൈകാൻ കാരണമായത്. മാത്രമല്ല, 50 രൂപയുടെ സമ്മാനാർഹമായ ടിക്കറ്റുകൾ കൂടുതലായി തിരിച്ചെത്തിയതോടെ അവ തരം തിരിക്കുന്നത് മൊത്ത വിതരണക്കാർക്കും ഏജന്റുമാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു.
സംസ്ഥാനത്ത് ലോട്ടറി വിൽപന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 1.5 ലക്ഷം പേരുടെ അഭ്യർഥന മാനിച്ചാണ് സമ്മാന ഘടനയിൽ മാറ്റം വരുത്താൻ വകുപ്പ് നടപടി തുടങ്ങിയത്.