കോട്ടയം: കെവിൻ കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോ എത്തിയത് നീനുവിനെ കാണാനും കൂട്ടിക്കൊണ്ടു പോകാനുമായിരുന്നുവെന്നും കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടു പോയതിൽ ഷാനു ചാക്കോയുടെ അറിവോ സമ്മതമോ ഇല്ലെന്നും പ്രതിഭാഗം ഇന്നലെ കോടതിയിൽ വാദിച്ചു. പോലീസിന്റെ രാത്രികാല പരിശോധനസംഘത്തിന്റെ പിടിയിലായതോടെ നീനുവിനെ കാണാൻ സാധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു.
കേസിൽ രണ്ടാമത്തെ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചതാണന്ന് പ്രതിഭാഗം പറഞ്ഞു. ആദ്യം നൽകിയ റിപ്പോട്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് രണ്ടാമത്തതിൽ പറയുന്നത്. സംഭവദിവസം പുലർച്ചെ 5.13നു മുൻ എഎസ്ഐ ബിജു, പ്രതി ഷാനു ചാക്കോയെ ഫോണിൽ വിളിച്ചു. ഈ സമയം ഷാനു പത്തനാപുരത്താണ്. ഇത് മറ്റു പ്രതികൾക്കൊപ്പമില്ലായിരുന്നു എന്നതിനു തെളിവാണ്.
അനീഷിന്റെ വീട് ആക്രമിക്കുന്പോൾ ഷാനു സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. പത്തനാപുരത്ത് നിന്നു പ്രതികൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷന് മുന്പിൽ കൊണ്ടുവിട്ട അനീഷിന്റെ ആദ്യമൊഴി പിന്നീട് മാറ്റിയാണ് പോലീസിന്റെ പ്രഥമവിവര റിപ്പോർട്ട് തയാറാക്കിയത്.
ആദ്യം നൽകിയ മൊഴിയിൽ തട്ടിക്കൊണ്ടുപോയി വിലപേശി എന്ന ആരോപണമില്ല. ഇത് പിറ്റേന്ന് രണ്ടാമതായി തയാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയായിരുന്നു. ആദ്യം ചുരുക്കിയാണ് രേഖപ്പെടുത്തിയതെന്നും അനീഷ് പരിഭ്രമിച്ചിരുന്നു എന്നുമുള്ള മുൻ എസ്ഐ എം.എസ്. ഷിബുവിന്റെ മൊഴിയും വിശ്വസനീയമല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച ഐ 20 കാറിൽ പ്രതികൾ ഉള്ളതായി സിസിടിവി ദൃശ്യത്തിലില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.