കോട്ടയം എന്ന രാഷ്ട്രീയ തട്ടകത്തിലേക്ക് കെ. എം. മാണിയുടെ മടക്കയാത്ര രാവിലെ 9.30 ന്! പൊതുദര്‍ശനം, പാര്‍ട്ടി പിറവിയെടുത്ത തിരുനക്കര മൈതാനിയില്‍

അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണിയുടെ മൃതദേഹം ഇന്നു കോട്ടയത്തു പൊതുദര്‍ശനത്തിനു വയ്ക്കും. രാവിലെ 9.30നാണ് കെ.എം. മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എറണാകുളത്തുനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകമായ കോട്ടയത്തേക്കു തിരിക്കുന്നത്.

രാവിലെ 9.30-ന് വിലാപയാത്ര എറണാകുളത്തുനിന്നു പുറപ്പെടും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴിയാണ് വിലാപയാത്ര എത്തുന്നത്. വഴിയില്‍ പൊതുദര്‍ശനത്തിനു സൗകര്യമുണ്ടാകുമെന്നാണു സൂചന. ഉച്ചയ്ക്കു 12-ന് കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. 12.30-ന് തിരുനക്കര മൈതാനിയിലും 4.30-ന് പാലാ ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും.

ഉച്ചയ്ക്ക് രണ്ടിന് മൃതദേഹവുമായി പാലായ്ക്കു പുറപ്പെടും. കഞ്ഞിക്കുഴി, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി എന്നിങ്ങനെയാണു യാത്രാവഴി. പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വൈകിട്ട് 4.30-ന് പൊതുദര്‍ശനം. വൈകിട്ട് ആറു മണിയോടെ മൃതദേഹം പാലായിലെ വസതിയില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണു സംസ്‌കാരം.

Related posts