സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല! കൊച്ചി മെട്രോയുടെ കുതിപ്പ് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേയ്ക്ക്; പ്രതിമാസം നഷ്ടം 6.60 കോടി രൂപ

ഒട്ടേറെ ലാഭക്കണക്കുകളും യാത്രസൗകര്യവും ബിസിനസ് സാധ്യതകളും കൊട്ടിഘോഷിച്ച് നടപ്പാക്കിയ കൊച്ചി മെട്രോയിപ്പോള്‍ ഓരോ ദിവസവും നഷ്ടത്തിലേക്കുള്ള കുതിപ്പിലാണെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിനും ആദ്യമുണ്ടായിരുന്ന ഉത്സാഹവും സ്‌നേഹവുമൊന്നും ഇപ്പോള്‍ മെട്രോയോടില്ല എന്നാണ് വെളിപ്പെടുന്നത്. മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടം.

പ്രതിദിന ടിക്കറ്റ് കളക്ഷന്‍ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവാകട്ടെ, 38 ലക്ഷവും. ഇന്ത്യയില്‍ ഒരു മെട്രോയും ടിക്കറ്റ് വരുമാനത്തിലൂടെ ലാഭത്തിലായിട്ടില്ലെന്നതു മാത്രമാണു കൊച്ചി മെട്രോയ്ക്ക് ആശ്വസിക്കാനുള്ള ഏക കാരണം. മൂന്നും നാലും വര്‍ഷം കഴിഞ്ഞാണ് മറ്റു മെട്രോകള്‍ പിടിച്ചുനില്‍ക്കാറായത്. എന്നാല്‍, മറ്റു മെട്രോകള്‍ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോള്‍ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. ഇതര ധനാഗമ മാര്‍ഗത്തിനായി ഡല്‍ഹി മെട്രോ രണ്ട് ഐടി പാര്‍ക്കുകള്‍ നടത്തുന്നുണ്ട്.

മറ്റു മെട്രോകളുടെ കണ്‍സല്‍റ്റന്‍സി കരാറിനു പുറമേ ഐടി പാര്‍ക്കുകളില്‍ നിന്നുള്ള വരുമാനവും കൂടിയാണു ഡിഎംആര്‍സിയെ ലാഭത്തിലാക്കുന്നത്. ചെന്നൈ മെട്രോയ്ക്കും ബംഗളൂരു മെട്രോയ്ക്കും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അതതു സര്‍ക്കാരുകള്‍ ധാരാളം സ്ഥലം കൈമാറിയിട്ടുണ്ട്. ചെന്നൈ മെട്രോയുടെ ഭൂമിക്കടിയിലുള്ള സ്റ്റേഷനുകളുടെ മുകള്‍ഭാഗത്തു വന്‍ വ്യാപാര കേന്ദ്രങ്ങളാണു നിലവിലുള്ളത്.

 

Related posts