ഒരിക്കല്‍ കളി കാണുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്; അന്നു മുതല്‍ അവള്‍ മാത്രമേ മനസിലുള്ളൂ; സച്ചിന്റെ മകളുടെ പിന്നാലെ കൂടിയ 32കാരന്‍ പറയുന്നത്…

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയായ ദേബ്കുമാര്‍ മൈഥി (32) ആണ് അറസ്റ്റിലായത്. ശല്യക്കാരനായ ഇയാള്‍ ഇരുപതോളം തവണ സച്ചിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. സാറയെക്കുറിച്ച് മോശമായി സംസാരിക്കുകയും തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

താന്‍ സാറയെ പ്രേമിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദേബ്കുമാര്‍ പറയുന്നതിങ്ങനെ…പവലിയനില്‍ ഇരുന്ന് കളി കാണുമ്പോഴാണ് ഞാന്‍ അവളെ കാണുന്നത്. ഞാന്‍ ഉടന്‍ അവളുമായി പ്രേമത്തിലായി. എനിക്കവളെ വിവാഹം കഴിക്കണം. തെന്‍ഡുല്‍ക്കറിന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടെത്തി ഇരുപത് തവണയെങ്കിലും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ എനിക്കവളെ നേരില്‍ കാണാനായിട്ടില്ല ദേബ്കുമാര്‍ പോലീസിനോട് പറഞ്ഞു.

ഇയാളെ ഇന്ന് തന്നെ ഹാല്‍ദിയയിലെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് മുംബൈയിലേക്ക് കൊണ്ടുപോകും. അതേസമയം ദേബ്കുമാറിന്റെ മാനസികനില മോശമാണെന്നാണ് ഇയാളുടെ വീട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ എട്ടുമാസമായി മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് ദേബ്കുമാറെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇയാള്‍ക്ക് സച്ചിന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കിട്ടിയത് എവിടെ നിന്നുമാണെന്ന് വ്യക്തമല്ല. ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയ ഡയറിയില്‍ സാറയുടെ പേരും തന്റെ ഭാര്യയാക്കിക്കൊണ്ടുള്ള ചിത്രീകരണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

Related posts