നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുമാസത്തിനിടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത് അഞ്ചരക്കോടി രൂപയുടെ സ്വര്‍ണം. 22 പേരാണ് ഈ കാലയളവിൽ സ്വർണക്കടത്തിനിടെ പിടിയിലായത്. ഒരു കോടിയോളം രൂപയുടെ വിദേശ കറന്‍സിയും ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ട്.
സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ അതിനൂതന മാർഗങ്ങളാണ് കള്ളക്കടത്തു സംഘങ്ങള്‍ സ്വീകരിക്കുന്നത്. എന്നാല്‍ പരിശോധന കര്‍ശനമായതോടെ സ്വർണം കടത്തൽ എളുപ്പമല്ലെന്ന സ്ഥിതിയാണ് ഉള്ളത്. ഒരു മാസത്തിനിടെ പിടിയിലായ 22 കേസുകളിലായി 15.2 കിലോ സ്വര്‍ണമാണ് നെടുമ്പാശേരിയില്‍ മാത്രം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്. മുൻകാലങ്ങളിലെ പോലെ സ്വർണക്കട്ടിയാക്കിയും ആഭരണങ്ങളാക്കിയും കടത്തുന്ന രീതിക്ക് ഇപ്പോൾ മാറ്റം വന്നു.
ദ്രാവക രൂപത്തില്‍ പായ്ക്കറ്റുകളിലാക്കിയാണ് ഇപ്പോള്‍ സ്വർണം കടത്താൻ ശ്രമിക്കുന്നത്. പലപ്പോഴും ശരീരത്തോട് ചേര്‍ന്ന് കെട്ടിയും കാല് പാദത്തിനടിയില്‍ ഒട്ടിച്ച നിലയിലുമെല്ലാം സ്വര്‍ണം കടത്താന്‍ നടത്തിയ ശ്രമങ്ങള്‍ കസ്റ്റംസ് വിഫലമാക്കി. വിദേശ കറന്‍സിയുമായി വിമാനത്താവളങ്ങളിലെത്തിയവര്ക്കെതിരേ 10 കേസുകളാണ് കസ്റ്റംസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
1.14 കോടിരൂപ മൂല്യമുള്ള വിദേശകറന്‍സികളും ഒരമാസത്തിനിടെ പിടിച്ചെടുത്തു. 20 ലക്ഷം രൂപ വിലമതിക്കുന്ന 526 കാര്‍ട്ടണ്‍ സിഗരറ്റും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഒരു മാസത്തിനിടെ പിടികൂടി. കള്ളക്കടത്ത് തടയാന്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും കസ്റ്റംസ് പരിശോധനകൾ കര്‍ശനമാക്കിയിട്ടുമുണ്ട്.