വർഗീസ് മാണിയാറ
തൊണ്ണൂറിന്റെ നിറവിലും മുഹമ്മദ് കൊച്ചെന്ന കൊച്ചു മാഷ് കർമനിരതനാണ്. കൊച്ചു മാഷിന്റെ കൊച്ചു മുറി മുഴുവൻ അദ്ദേഹം തന്നെ രൂപകല്പന ചെയ്ത ക്ലോക്കുകളും ടൈംപീസുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കൃത്യതയാർന്ന സമയം കുറിക്കുന്നതോടൊപ്പം വാർത്തകളും പാട്ടുകളും ആവശ്യാനുസരണം ലഭിക്കുന്ന എഫ്എം റേഡിയോ കൂടിയാണ് ഇവയിൽ പലതും.
എമർജൻസി ലൈറ്റുകളും ടോർച്ചും ഘടിപ്പിച്ചിട്ടുള്ളതിനാൽ അവശ്യ അവസരങ്ങളിൽ കൊച്ചു മാഷിന്റെ ക്ലോക്കുകൾ പ്രകാശം പരത്തുകയും ചെയ്യും.
ക്ലോക്കുകളിൽനിന്നു മാത്രമല്ല പഴയ ടെലിഫോണിന്റെ റിസീവർ എടുത്താലും ഉയരുന്നത് എഫ്എം റേഡിയോ ഗീതങ്ങളായിരിക്കും. പറവൂർ തെക്കേ നാലുവഴിയിലെ റാഫി സൗണ്ട്സിന്റെ ഒരു മുറിയാണ് മാഷിന്റെ അത്ഭുത ലോകം. പാഴ്വസ്തുക്കളിൽനിന്നാണ് മാഷ് ഇവയെല്ലാം രൂപകല്പന ചെയ്യുന്നത്.
1958 മുതൽ മുപ്പത് വർഷക്കാലം മികച്ച അധ്യാപകനായി വിരാജിച്ചപ്പോഴും കൊച്ചു മാഷ് ശബ്ദത്തിന്റെ ലോകത്ത് മാസ്മരികത തീർത്തിരുന്നു. മാഷ് തുടക്കം കുറിച്ച ചന്ദ്രാ ലൗഡോ ഫോൺസ് മകൻ റാഫിയുടെ ജനനത്തോടെ റാഫി സൗണ്ട്സായി.
ശബ്ദ രംഗത്ത് ഇന്നും പറവൂരിലെ ഒഴിച്ചു നിർത്താനാകാത്ത പേരാണ് റാഫി സൗണ്ട്സ്. 27 വർഷം മുമ്പ് റാഫി മരണപ്പെട്ടെങ്കിലും മറ്റൊരു മകൻ നസീറിന്റെ മേൽനോട്ടത്തിൽ റാഫി സൗണ്ട്സ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
അധ്യാപന രംഗത്ത് മികച്ച സേവനം കാഴ്ചവച്ച് പ്രധാനാധ്യാപകനായി വിരമിച്ചപ്പോൾ സേവനമനുഷ്ഠിച്ച മനയ്ക്കപടി ഗവ. സ്കൂൾ ആദരമർപ്പിച്ചത് സ്കൂളിൽ പുതിയതായി പണിത ഓഡിറ്റോറിയത്തിന് കൊച്ചു എം. മാസ്റ്റർ എന്ന് നാമകരണം ചെയ്തുകൊണ്ടാണ്.
അധ്യാപനവൃത്തിക്ക് തുടക്കം കുറിച്ച 1958 ലാണ് റേഡിയോ മെക്കാനിക് പഠനത്തിന്റെയും ആരംഭം. ആലുവയിൽ സൂപ്പർ ടോൺ റേഡിയോ കമ്പനി നടത്തിയിരുന്ന പറവൂർക്കാരൻ തന്നെയായ ചക്കാംപ്പറമ്പിൽ വാസു പിള്ളയായിരുന്നു ഗുരു.
അർധരാത്രി റേഡിയോ പഠനം കഴിഞ്ഞ് അന്നത്തെ പേരെടുത്ത സിനിമാ തിയറ്ററായ സെട്രലിൽ സെക്കൻഡ് ഷോ സിനിമ കണ്ടിറങ്ങുന്നവരോടൊപ്പമായിരുന്നു വീട്ടിലേക്കുള്ള മടക്കം.
ഒരു കാശിന് ഇവർ വാങ്ങി കത്തിച്ചു വീശുന്ന ചൂട്ടുകറ്റയിൽനിന്നും വഴിയാത്രയ്ക്ക് ആവശ്യമായ വെളിച്ചം ലഭിക്കുമെന്നതായിരുന്നു ഇതിനു കാരണം.
രാത്രിയാത്രയ്ക്ക് ഒരു ടോർച്ച് വേണമെന്ന അന്നത്തെ അടങ്ങാത്ത ആഗ്രഹത്തെ തുടർന്നാകാം കൊച്ചു മാഷ് പാഴ് വസ്ത്തുക്കളിൽനിന്നും ഇത്രയധികം ടോർച്ചുകൾക്കും എമർജൻസി ലൈറ്റുകൾക്കും രൂപകല്പന നൽകിയത്.
ടൗൺ സ്കൂളിൽനിന്നും പ്രധാന അധ്യാപികയായി വിരമിച്ച സൈനബയാണ് മാഷിന്റെ ഭാര്യ.10 വർഷം മുമ്പ് സൈനബ അന്തരിച്ചു.