സഹജീവികള്‍ക്ക് കൈത്താങ്ങായി മറ്റൊരമ്മ! ഊന്നു വടിയുടെ സഹായത്താല്‍ നടക്കുന്ന സ്ത്രീ പ്രളയബാധിതര്‍ക്ക് സഹായമെത്തിച്ചത് ഈര്‍ക്കില്‍ ചൂലുണ്ടാക്കിക്കൊടുത്ത്; കൈകൂപ്പി കേരളം

പ്രളയത്തിനുണ്ടായിരുന്ന ശക്തിയില്‍ തന്നെയാണ് ദുരിതത്തില്‍ പെട്ടവര്‍ക്ക് സഹായപ്രളയങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ പകുതിയും സ്വയം നീറിയും വേദനിച്ചും ആളുകള്‍ ഉണ്ടാക്കുന്നതുമാണ്. സമാനമായ രീതിയില്‍ പ്രായാധിക്യത്താല്‍ ക്ലേശിക്കുമ്പോഴും സഹജീവികള്‍ക്കുവേണ്ടി അദ്ധ്വാനിച്ച് ആ തുക ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് കൊടുത്തു വിടുകയാണ് ഒരമ്മ.

വീട്ടില്‍ ദുരിതാശ്വാസ നിധി ശേഖരിക്കാന്‍ വന്നപ്പോള്‍ കൊടുക്കാനുള്ള പൈസ ഈ അമ്മയുടെ കൈയിലുണ്ടായിരുന്നില്ല. 65 വയസിന് മുകളില്‍ പ്രായമുള്ള ഇവര്‍ ഊന്നു വടിയുടെ ബലത്തിലാണ് നടപ്പ്. പൈസയില്ലായെങ്കില്‍ വേറെ എന്തേലും കൊടുക്കാനാവുമോ എന്ന് ചോദിച്ചപ്പോള്‍ ചൂലോ, വൈപ്പറോ, സോപ്പ് പൊടിയോ എന്തായാലും നമ്മളാല്‍ കഴിയുന്നത് മതിയെന്നറിഞ്ഞു.

അതോടെ കാലിന് സുഖമില്ലാത്ത അമ്മയും മകന്റെ സുഹൃത്തും കൂടി ഈര്‍ക്കില്‍ ചൂല് ഉണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. പിന്നീട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കുന്നതിനുവേണ്ടി തയാറാക്കിയ 3 ചൂലുകള്‍ സേവാഭാരതി മലപ്പുറം ജില്ലയുടെ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാവിലെ കോഴിക്കോട് സ്വദേശിയായ ഇവരുടെ വീട്ടിലെത്തി ഏറ്റുവാങ്ങി. ഫേസ്ബുക്കില്‍ മകന്‍ തന്നെ ചിത്രങ്ങളും പങ്കുവച്ചതോടെ അഭിനന്ദനപ്രവാഹമാണ് ഈ അമ്മയെ തേടി എത്തിക്കൊണ്ടിരിക്കുന്നത്.

Related posts