വരുത്തിവയ്ക്കുന്ന ആപത്തുകള്‍..! ജൈവമേഖലയ്ക്ക് ആഘാതം സൃഷ്ടിച്ച് കളനാശിനി ഉപയോഗം വര്‍ധിക്കുന്നു

kkd-visham-lകല്‍പ്പറ്റ: വയനാട്ടില്‍ കളനാശിനിയുടെ ഉപയോഗം ആശങ്കജനകമാംവിധം വര്‍ധിക്കുന്നു. ചെറുവീടുകളുടെ കൊച്ചുമുറ്റങ്ങള്‍ മുതല്‍ വന്‍കിട തോട്ടങ്ങളില്‍വരെ നിര്‍ബാധം കളനാശിനി ഉപയോഗിക്കുന്നത് ജൈവമേഖലക്ക് വന്‍ ആഘാതം സൃഷ്ടിക്കുന്നതിനൊപ്പം കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് അധികൃതരും മടിച്ചുനില്‍ക്കുകയാണ്. കളനാശിനികള്‍ നിരോധിക്കപ്പെട്ടിട്ടില്ല എന്ന ന്യായീകരണം പറഞ്ഞാണ് കളനാശിനി വ്യാപകമായി പ്രയോഗിക്കുന്നത്.

വീട്ടുമുറ്റം ചെത്തിമിനുക്കാന്‍ മടിക്കുന്ന സാധാരണക്കാര്‍ പുല്ല് കരിച്ചുകളയാന്‍ കളനാശിനികളെ ആശ്രയിക്കുന്ന രീതി വയനാട്ടില്‍ വ്യാപകമായി. ഇങ്ങനെ തളിക്കുന്ന കളനാശിനികള്‍ മണ്ണിരയും തുമ്പികളുമടക്കമുള്ളവയുടെ നാശത്തിന് വഴിയൊരുക്കുകയും പ്രദേശത്തെ ജൈവസന്തുലനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കളനാശിനികള്‍ ഒരേസമയം പ്രകൃതിക്കും മനുഷ്യനും ജന്തുജാലങ്ങള്‍ക്കുമെല്ലാം ദോഷകരമാണ്. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഇവ ജൈവ ഘടനയെ നശിപ്പിക്കും.

പച്ചപ്പിന് കാരണമായ രാസഘടനയെ പൂര്‍ണമായും ഇല്ലാതാക്കുന്ന കളനാശിനികള്‍ ഭൂഗര്‍ഭ ജലം വരെ മലിനമാക്കുന്നു. തോടുകളിലും മറ്റും ചേര്‍ന്ന് ഇവ മനുഷ്യനും ജന്തുജാലങ്ങള്‍ക്കും നാശം വരുത്തുന്നു. തോട്ടവും മുറ്റവുമൊക്കെ ചെത്തി നന്നാക്കുന്നതിന് കൂടുതല്‍ കൂലി നല്‍കേണ്ടി വരുന്നെന്ന കാരണം പറഞ്ഞാണ് ചെറുകിട കര്‍ഷകരടക്കം മാരകശേഷിയുള്ള കളനാശിനികളെ ആശ്രയിക്കുന്നത്. ഒരേക്കര്‍ തോട്ടത്തിലെ പുല്ല് ചെത്താന്‍ എടുക്കുന്ന സമയത്തിന്റെ ചുരുങ്ങിയ അംശംകൊണ്ട് മരുന്നടിച്ച് കളകള്‍ കരിച്ചുകളയാം എന്ന സൗകര്യമാണ് അപകടകരമായ ഈ രീതിക്ക് വഴിയൊരുക്കുന്നത്.

എന്നാല്‍ പുല്ലിനൊപ്പം മണ്ണിലെ മാത്രമല്ല പ്രദേശത്തെ വിവിധങ്ങളായ ജൈവസമ്പത്തും പാടെ നശിക്കുന്നതോടെ പരിസ്ഥിതിക്ക് അതു വരുത്തുന്ന ആഘാതം കര്‍ഷകരടക്കമുള്ളവര്‍ കണക്കിലെടുക്കുന്നില്ല. വാഴ, ഇഞ്ചി എന്നിവ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ വന്‍തോതിലാണ് ഇവ പ്രയോഗിക്കുന്നത്. പ്രമുഖ കളനാശിനിയായ റൗണ്ടപ്പ് വയനാട്ടില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന പേരായി മാറിക്കഴിഞ്ഞു. എന്നാല്‍ റൗണ്ടപ്പില്‍ പ്രധാനമായും അടങ്ങിയിട്ടുള്ള ഗ്ലൈഫോസേറ്റ് എന്ന രാസഘടകം മനുഷ്യരില്‍ അര്‍ബുദരോഗത്തിന് വഴിയൊരുക്കുന്നതാണ്.

ശരീരത്തില്‍ ഹോര്‍മോണ്‍ തകരാറുകള്‍ക്കും ഇവ കാരണമാകുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലും ഇതിന്റെ ഉപയോഗം കര്‍ശനമായി നിരോധിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി വയനാടന്‍ മണ്ണില്‍ വലിയൊരളവില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഇവ വീണ്ടും മണ്ണിനും മനുഷ്യനും നാശം വിതക്കുന്നതിനാല്‍ സമ്പൂര്‍ണമായി നിരോധിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

വയനാട് വരള്‍ച്ചയിലേക്ക് എന്ന സൂചന നല്‍കി മണ്ണിരകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജില്ലയിലുടനീളം മാരക കളനാശിനികളുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത്. കളനാശിനി സ്‌പ്രേ ചെയ്യുന്ന പ്രദേശത്തെ കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ക്ക് ചൊറിച്ചില്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അധികൃതര്‍ ഇതിനെതിരെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍.

നിരോധനം നിലവിലില്ലെങ്കിലും ഇവ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട കൃഷി വകുപ്പിന്റെ മൂന്‍കൂര്‍ അനുമതി വേണമെന്നാണ് നിബന്ധന. എന്നാല്‍ ആരും അതിന് മെനക്കെടാറില്ലെന്നു മാത്രം. അനുമതി വാങ്ങാതെ തോട്ടമുടമകളടക്കം കളനാശിനി വന്‍തോതില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാലും കൃഷിവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. തേയില, ഏലം, കാപ്പി എസ്റ്റേറ്റുകളില്‍ വ്യാപകമായാണ് കളനാശിനി പ്രയോഗിക്കുന്നത്.

Related posts