ധാരാളം ബസുകള്‍ കട്ടപ്പുറത്തിരിക്കുമ്പോള്‍ 900 ബസുകള്‍ കൂടി വാങ്ങാന്‍ മന്ത്രി; ഉള്ളത് ശരിക്കാക്കിയിട്ടു മതി പുതിയതെന്ന് തച്ചങ്കരി;കെഎസ്ആര്‍ടിസിയെ കൂടുതല്‍ കടക്കെണിയിലാക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുവോ ?

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനായി പുതിയ എംഡി ടോമിന്‍ ജെ തച്ചങ്കരി പഠിച്ച പണി പതിനെട്ടും പയറ്റുമ്പോള്‍ കൂടുതല്‍ കടക്കെണിയിലാക്കാനൊരുങ്ങുകയാണ് മറ്റു ചിലര്‍. 2500 കോടി രൂപയാണ് നിലവില്‍ കടം. ആയിരത്തോളം ബസുകള്‍ കട്ടപ്പുറത്തുണ്ട്.

ജന്റം ബസുകള്‍ പോലും നേരെ ചൊവ്വെ ഓടുന്നില്ല. ആവശ്യത്തിലേറെ ജീവനക്കാരുണ്ടായിട്ടും പണിയെടുക്കാതെ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നവരും മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയും കെഎസ്ആര്‍ടിസിയെ തളര്‍ത്തുകയാണ്.

ആയിരത്തിലധികം ബസുകള്‍ കട്ടപ്പുറത്തുണ്ട്. അതിനിടെ 900 ബസുകള്‍ വാങ്ങാനാണ് മന്ത്രിയുടെ മോഹം. സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും കെഎസ്ആര്‍ടിസിക്ക് മെല്ലെപ്പോക്ക് സമീപനമാണെന്നാണ് മന്ത്രിയുടെ പരാതി. 900 പുതിയ ബസുകള്‍ വാങ്ങുന്നതിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.

ഇത്രയും ബസുകള്‍ക്കുള്ള പണവും കിഫ്ബി വഴി സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ടെന്‍ഡര്‍ നടപടി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ പുതിയ ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു.

അതായത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ കടക്കണയിലേക്ക് തള്ളിവിടാനാണ് മന്ത്രിയുടെ ആഗ്രഹം. ഉള്ള ബസുകള്‍ റോഡിലിറക്കിയിട്ട് മതി പുതിയത് എന്ന തച്ചങ്കരിയുടെ നിലപാടിന് വിപരീതമാണ് മന്ത്രിയുടെ തീരുമാനം.

പത്ത് ബസിന് ഒരു ബസ് കമ്മീഷനായി കിട്ടുന്നതായിരുന്നു മുമ്പത്തെ രീതി. ഇതിലേക്ക് ആവേശത്തോടെ എടുത്തുചാടിയ ചില മന്ത്രിമാരാണ് കെഎസ്ആര്‍ടിസിയെ കടക്കെണയിലേക്ക് തള്ളിവിട്ടത്. സംസ്ഥാനത്തെ പ്രൈവറ്റ് ബസ് വ്യവസായത്തെ പുതിയ തലത്തിലേക്ക് എത്തിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ നീക്കം ചര്‍ച്ചയാകുന്നത്. ബാങ്ക് കണ്‍സോര്‍ഷ്യം വായ്പാ നടപടികള്‍ പൂര്‍ത്തിയായ ശേഷം ബസ് വാങ്ങുന്ന കാര്യത്തിലേക്ക് കടക്കാമെന്ന വിശദീകരണമാണ് നേരത്തെ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് സര്‍ക്കാരിനെ അറിയിച്ചിരുന്നത്.

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള ദിര്‍ഘകാല വായ്പ ഒരു മാസം മുമ്പു തന്നെ യാഥാര്‍ത്ഥ്യമായി. അതിനിടെയാണ് കെഎസ്ആര്‍ടിസി മേധാവിക്ക് സ്ഥാന ചലനമുണ്ടായത്.

പുതിയ എംഡിയായി തച്ചങ്കരി എത്തി. എങ്ങനേയും കെഎസ്ആര്‍ടിസിയെ രക്ഷിക്കുകയെന്ന ദൗത്യമാണ് തച്ചങ്കരി ഏറ്റെടുത്തത്. വിപ്ലവകരമായ തീരുമാനം പലതും എടുത്തു. അദര്‍ ഡ്യൂട്ടി ഇല്ലാതാക്കിയതും സ്ഥലമാറ്റത്തിലൂടെ എല്ലാ ഡിപ്പോയിലും ജീവനക്കാരെ എത്തിക്കാനുമാണ് തച്ചങ്കരിയുടെ ശ്രമം.

ഇതിനോട് യൂണിയനുകള്‍ എല്ലാം എതിര്‍പ്പുമായെത്തി. പണിയെടുക്കാത്ത യൂണിയന്‍ ജീവനക്കാരെ ജോലി എടുപ്പിക്കാന്‍ ആരു ശ്രമിച്ചാലും സമ്മതിക്കില്ലെന്ന നിലപാടിലാണ് അവര്‍. മന്ത്രിയും യൂണിയന്‍ നേതാക്കളും ഒത്തു ചേര്‍ന്നുള്ള തീരുമാനമാണ് പുതിയ ബസ് വാങ്ങല്‍ എന്ന് വിലയിരുത്തലുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശം തച്ചങ്കരി നടപ്പാക്കുന്നില്ലെന്നും പരിഷ്‌കാരങ്ങളോട് മുഖം തിരിക്കുന്നുവെന്നും വരുത്താനാണ് ശ്രമം. ബസ് വാങ്ങുന്നതിനു മുമ്പ് കോര്‍പറേഷനിലെ മറ്റ് ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.

അവസാനമായി 16 ബസുകള്‍ പുറത്തിറക്കിയിരുന്നു-ഇതാണ് വിഷയത്തോടെ തച്ചങ്കരിക്ക് പറയാനുള്ളത്. ഈ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാതെ ബസ് വാങ്ങിയാല്‍ വായ്പാ തിരിച്ചടവിന് പോലും കഴിയില്ലെന്നതാണ് വസ്തുത.

നിലവില്‍ 11 കോടിയാണ് ദിവസത്തെ ചെലവ്. കിട്ടുന്നത് എട്ട് കോടിയും. ആറക്കോടിയായിരുന്ന വരുമാനം തച്ചങ്കരി എത്തിയ ശേഷം ക്രമേണ ഉയരുകയായിരുന്നു. സര്‍വ്വീസ് മുടങ്ങാതെ നോക്കിയാണ് ഇത് സാധ്യമാക്കിയത്.

സ്വകാര്യ ബസ് സമരം നടന്നപ്പോള്‍ കെഎസ്ആര്‍ടിസിക്ക് വരുമാനം കൂടുതല്‍ ഉണ്ടായി. എന്നാല്‍ സ്വകാര്യബസുകള്‍ ഓടുന്ന റൂട്ടുകളിലെല്ലാം സര്‍വീസ് നടത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കൂടുതല്‍ ബസെന്ന വിചിത്ര ന്യായമാണ് മന്ത്രിയും കൂട്ടരും ചര്‍ച്ചയാക്കുന്നത്.

സമരമില്ലാത്ത കാലത്ത് 1000 ബസുകള്‍ കൂടി വാങ്ങുന്നതിലൂടെ വരുമാനം കൂടില്ല. രേഖകള്‍ പ്രകാരം 5735 ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. എന്നാല്‍ മിക്ക ദിവസങ്ങളിലും അയ്യായിരത്തിനു താഴെ ബസുകളെ നിരത്തിലിറങ്ങുന്നുള്ളു.

ഇതിന് കാരണം ഉദ്യോഗസ്ഥ നിസ്സഹകരണമാണ്. ജോലിചെയ്യാനുള്ള യൂണിയന്‍ നേതാക്കളുടെ മടിയാണ് ഇതിനു കാരണം. ഇപ്പോള്‍ ഉള്ള ബസുകള്‍ നേരെചൊവ്വെ ഓടിച്ചാല്‍ തന്നെ കെഎസ്ആര്‍ടിസി ലാഭത്തില്‍ നീങ്ങുമെന്നിരിക്കേ മന്ത്രിയുടെ നീക്കം കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കും.

 

 

Related posts