കാട്ടാക്കട: നെയ്യാർ ഡാമിലെ കെഎസ്യു ക്യാമ്പിൽ നടന്ന സംഘർഷത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട്.
സംഘർഷം നിയന്ത്രിക്കുന്നതിൽ കെഎസ് യു സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും കെപിസിസി നേതൃത്വത്തേയോ കെപിസിസി പ്രസിഡന്റിനെയോ അറിയിക്കാതെയാണ് ക്യാന്പ് നടത്തിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ക്യാന്പ് ഡയറക്ടർമാരെ നിയമിക്കാത്തതാണ് അച്ചടക്കം പാലിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണമെന്നും ജംബോ കമ്മറ്റികളിൽ പലർക്കും കീഴ് ഘടകത്തിൽ പ്രവർത്തിച്ച് പരിചയമില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
കൂടാതെ കെഎസ്യുവിൽ അടിമുടി ശുദ്ധീകരണം ആവശ്യമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സംഘർഷത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് വിശദീകരണം തേടും. രണ്ടു ദിവത്തിനകം റിപ്പോർട്ട് നൽകണം.
25നായിരുന്നു സംഭവം. നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്യു പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ക്യാമ്പ് നിർത്തിവയ്ക്കാൻ കെപിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു.
സംഘർഷത്തിൽ കെഎസ്യു പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്ത്, നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു.