കോട്ടയം: ജില്ലയിലെ ജലസ്രോതസുകൾ വറ്റിവരണ്ടു തുടങ്ങി. മലയോര മേഖലയില്‍ ഉള്‍പ്പെടെ വരും നാളുകളില്‍ കുടിവെള്ളത്തിനു കടുത്ത ക്ഷാമം നേരിടും. പലയിടങ്ങളും കിണറുകളും വറ്റിവരണ്ടു തുടങ്ങി. പടിഞ്ഞാറന്‍ മേഖലകളില്‍ ആറുകളിലെ വെള്ളം താഴ്ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മീനച്ചിലാര്‍, മണിമലയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് താഴ്ന്നു. മീനച്ചിലാറില്‍ ഈരാറ്റുപേട്ട, അമ്പാറ ഭാഗങ്ങലില്‍ ഒഴുക്കുനിലച്ച് മണല്‍തിട്ടകള്‍ തെളിഞ്ഞു.
ഒഴുക്ക് കുറഞ്ഞതോടെ ജലം മലിനമായി തുടങ്ങി. മണിമലയാറില്‍ ജലനിരപ്പ് താഴ്ന്ന് പലയിടത്തും മണല്‍തിട്ടകള്‍ തെളിഞ്ഞു. മുണ്ടക്കയം കല്ലേപ്പാലത്തു നിന്നും നോക്കിയില്‍ ആറ്റില്‍ വെള്ളം വറ്റി പാറക്കൂട്ടങ്ങളാണ് കാണാന്‍ കഴിയുന്നത്. വരും ദിവസങ്ങളില്‍ വേനല്‍ രൂക്ഷമായാല്‍ ആറുകള്‍ പൂര്‍ണമായും വറ്റി വരളും.
മീനച്ചിലാറിനെയും മണിമലയാറിനെയും ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളും ഇതോടെ പ്രതിസന്ധിയിലായി. പലയിടത്തും മണല്‍ചാക്കുകള്‍ നിരത്തി വെള്ളം തടഞ്ഞ് നിര്‍ത്തിയാണ് ജലവിതരണത്തിനായി ജലം സംഭരിച്ചു നിര്‍ത്തുന്നത്. ഇരു ആറുകളുടെയും കൈവഴികളായ തോടുകളും വറ്റിവരണ്ടു. തുലാമഴ നേരത്തെ നിന്നതും വെയിലിന്റെ കാഠിന്യം കൂടിയതുമാണ് ഇത്രയും നേരത്തെ വെള്ളം വറ്റാന്‍ കാരണം.
കുടിവെള്ള ക്ഷാമം രൂക്ഷമായത് മുതലെടുക്കാന്‍ ഒരുങ്ങി കുടിവെള്ള വിതരണക്കാരും രംഗത്തെത്തി കുടിവെള്ളം ലഭിക്കാതായതോടെ, വില കൊടുത്ത് ടാങ്കറില്‍ വെള്ളമെത്തിക്കണം. 1000 ലിറ്റര്‍ വെള്ളത്തിന് 300 രൂപ നല്‍കണം, ഗ്രാമ പ്രദേശങ്ങളില്‍ 3000 ലിറ്റര്‍ ജാറില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന് 1000 മുതല്‍ 1200 വരെയും. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധീകരിച്ചതാണോയെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു.
ശുദ്ധജലമെന്ന തരത്തില്‍ വിതരണം നടത്തുന്ന വെള്ളം പാറക്കുളങ്ങള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെടുക്കുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കില്‍ മാത്രമേ കുടിവെള്ള വിതരണം നടത്താന്‍ കഴിയു. വില്പനയ്ക്കു എടുക്കുന്ന സ്ഥലത്തെ വെള്ളം ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയശേഷമാണ് അനുമതി നല്‍കുന്നത്. കുടിവെള്ള വിതരണത്തിനായി പിക്കപ്പ് വാനുകള്‍, മിനി ലോറികള്‍, ടാങ്കര്‍ ലോറികള്‍ എന്നിവ നിരത്തുകളിലുണ്ട്.
