ലോക കേരളസഭ സമ്പൂര്‍ണ പരാജയം !സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നു;പ്രവാസിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ലോക കേരളസഭയില്‍ നിന്ന് രാജിവച്ച് കുമ്പളത്ത് ശങ്കരപ്പിള്ള

പത്തനംതിട്ട: പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഒമാനില്‍ നിന്നുള്ള ലോക കേരള സഭാ പ്രത്യേക ക്ഷണിതാവ് ശങ്കരപ്പിള്ള കുമ്പളത്ത് സഭയില്‍ നിന്നു രാജിവെച്ചു. തുടര്‍ച്ചയായി സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുകയും അപമാനിക്കുകയുമാണെന്നും പ്രവാസികളുടെ ക്ഷേമത്തിന് എന്ന പേരില്‍ ആരംഭിച്ച ലോക കേരളസഭ സമ്പൂര്‍ണ പരാജയമാണെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ശങ്കരപ്പിള്ള പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ച ഈ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നാളിതുവരെയായിട്ടും ലക്ഷ്യം കണ്ടിട്ടില്ല. പ്രവാസികളെയും സംരംഭകരെയും പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഒരോ ദിവസവും കേള്‍ക്കുന്നത്. സര്‍ക്കാര്‍ പ്രവാസികള്‍ക്കു നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആന്തൂരില്‍ പ്രവാസിയായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവം. കുറ്റക്കാരെ സംരക്ഷിക്കാനാണ് ഇപ്പോഴും സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്ന പ്രവാസി സംരംഭകരുടെ എണ്ണം വര്‍ധിക്കുകയാണ്. അധികൃതരുടെ അവഗണനയെ തുടര്‍ന്ന് പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകനായ സുഗതനെ മലയാളികള്‍ മറന്നിട്ടില്ല. സുഗതന്റെ ആത്മഹത്യയ്ക്കു കാരണക്കാരായവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്നത് ഇപ്പോഴും വ്യക്തമല്ല. സ്വദേശിവത്ക്കരണം പല രാജ്യങ്ങളിലും കര്‍ശനമായി നടപ്പിലാക്കുകയാണ്. ഇതോടെ നിരവധി പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്. ഇവരെയും കാത്തിരിക്കുന്നത് ഇത്തരം ദുരന്തങ്ങളാകുമോ എന്ന പ്രവാസികളുടെ ഭയത്തെ പറ്റി ‘സുഗതന്മാര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ’ എന്ന തലക്കെട്ടോടെ ശങ്കരപ്പിള്ള എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിലൂടെ ലോക കേരളസഭ തുടക്കം മുതല്‍ തന്നെ പരാജയമാണെന്നും മുന്‍പോട്ടു വെച്ച വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സഭയും സംസ്ഥാന സര്‍ക്കാരും വിജയിച്ചില്ല എന്നതു തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസിക്കൊപ്പം സര്‍ക്കാരുണ്ടെന്ന് കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ലോക കേരളസഭ പ്രഹസനം മാത്രമായിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ആത്മഹത്യകള്‍ നല്‍കുന്നത്. ഇത്തരമൊരു സഭയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. സഭ രൂപീകരിച്ച ആദ്യ ഘട്ടത്തില്‍ തന്നെ അതിന്റെ പ്രശ്‌നങ്ങള്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നെന്നും ശങ്കരപ്പിള്ള വ്യക്തമാക്കുന്നു.

പ്രഥമ ലോക കേരളസഭ തന്നെ പ്രവാസികളോടുള്ള അവഗണനയാണെന്നു മനസിലാക്കിയ ശങ്കരപ്പിള്ള അതിനുശേഷം ദുബായില്‍ വെച്ചു നടന്ന ലോക കേരളസഭയില്‍ ഒരു ദിവസം മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. രണ്ടാം ദിവസം മുതല്‍ സഭ ബഹിഷ്‌കരിച്ച് നയങ്ങളോടുള്ള എതിര്‍പ്പ് അന്നേ വ്യക്തമാക്കിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പ്രവാസികള്‍ക്ക് ബജറ്റില്‍പോലും കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. പ്രവാസി ക്ഷേമം, പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കും എന്നിങ്ങനെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാഴ് വാക്കായി. പ്രവാസികള്‍ക്കൊപ്പം നില്‍ക്കുന്ന ഏത് കൂട്ടായ്മക്കും പിന്തുണ നല്കാന്‍ തയ്യാറാണ്.

എന്നാല്‍ പ്രവാസികളുടെ സാമ്പത്തികം മാത്രം ലക്ഷ്യം വെച്ചുള്ള ചൂഷണത്തിനെ പിന്തുണക്കാന്‍ സാധിക്കില്ല എന്ന ഉറച്ച നിലപാടും ശങ്കരപ്പിള്ള കുമ്പളത്ത് മുമ്പോട്ടു വെച്ചു. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയും അവഗണന തുടര്‍ക്കഥയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തമാവുകയാണ്. പ്രവാസി ക്ഷേമം, പ്രവാസി സംരംഭകര്‍ക്കുള്ള പ്രോത്സാഹനം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച നയങ്ങളിലും നിയമങ്ങളിലും സാര്‍വദേശീയ കരാറുകളിലും ആവശ്യമായ മാറ്റങ്ങള്‍ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും ശങ്കരപ്പിള്ള പറയുന്നു.

Related posts