പയ്യന്നൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു പയ്യന്നൂരിലേത്. വാശിയേറിയ തെരഞ്ഞെടുപ്പ് യുദ്ധത്തിന്ശേഷം നിയമയുദ്ധത്തിലൂടെ പയ്യന്നൂര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. യുഡിഎഫ് പിന്തുണയോടെ വിജയിച്ച വി. കുഞ്ഞികൃഷ്ണന് എംഎല്‍എയുടെ വിജയം റദ്ദാക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി.ഐ. മധുസൂദനന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പയ്യന്നൂര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.
2021ലെ തെരഞ്ഞെടുപ്പില്‍ 49,780 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച ടി.ഐ. മധുസൂദനനെ ആ ഭൂരിപക്ഷത്തേയും തകര്‍ത്ത് 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2026ലെ തെരഞ്ഞെടുപ്പില്‍ വി. കുഞ്ഞികൃഷ്ണന് വിജയിച്ചത്. പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിനേറ്റ കനത്ത തോല്‍വിയായിരുന്നു ഇത്. ഒന്നാം നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ വിജയത്തിലെ ഭൂരിപക്ഷ വര്‍ധനവ് മാത്രം ലക്ഷമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു ഇത്.
ഈ തെരഞ്ഞെടുപ്പ് വിജയം തനിക്കെതിരെ “രക്ഷസാക്ഷി ഫണ്ട് കള്ളന്’ എന്ന് വ്യാജ പ്രചരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നേടിയ വി. കുഞ്ഞികൃഷ്ണന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ മധുസൂദനന് ഹർജി നല്‍കിയത്. തെരഞ്ഞെടുപ്പ് ഹര്‍ജിയുടെ പരിശോധനയില്‍ ചില സാങ്കേതിക അപാകതകളുണ്ടെന്ന സൂചന പുറത്തുവന്നിട്ടുണ്ട്.
അതിനാല്‍, ആവശ്യമായ തെളിവുകളുള്‍പ്പെടെ പരിശോധിച്ച് ഹര്‍ജി നിലനില്‍ക്കുമെന്ന് കണ്ടെത്തിയാല്‍ തുടര്‍ നടപടികളിലേക്ക് കോടതി നീങ്ങും. മധുസൂദനന് നല്‍കിയതുള്‍പ്പെടെ പത്ത് മണ്ഡലങ്ങളിലെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. മധുസൂദനന് കോടതിയെ സമീപിച്ചതോടെ ചര്ച്ചകളുമുയരാന് തുടങ്ങിയിട്ടുണ്ട്.
