ആലപ്പുഴ: തണ്ണീർമുക്കം ബസ് സ്റ്റാൻഡിൽ നിന്ന് നൈട്രോസെപാം ഗുളികകളും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അമ്പലപ്പുഴ വണ്ടാനം സ്വദേശി ഇജാസ് (26), മാഹിൻ (23) എന്നിവരാണ് ലഹരി വസ്തുക്കളുമായി അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് 200ഓളം നൈട്രോസെപാം ഗുളികകളും 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസിച്ച് ഒഡിഷയിൽ പോയി കഞ്ചാവ് വാങ്ങി വിൽപന നടത്തിവരികയായിരുന്നു ഇരുവരും. ട്രെയിൻ മാർഗം ലഹരിയെത്തിക്കുന്ന പ്രതികൾ ജില്ലയ്ക്ക് പുറത്തിറങ്ങി ബസിലോ ബൈക്കിലോ എത്തിയാണ് ഇവർ ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറുന്നത്.
സുരക്ഷിതമായി ലഹരി കൈമാറ്റം നടത്തുന്നതിനായാണ് ഇവർ തണ്ണീർമുക്കം ബണ്ട് മേഖല തെരഞ്ഞെടുത്തത്. ഒഡിഷയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് പലയിടങ്ങളിലായി വിൽപന നടത്തി വരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
