സിനിമാലോകത്ത് വീണ്ടും തമ്മിലടി, വെളിപാടിന്റെ പുസ്തകം മോശമാണെന്ന് ദിലീപ് ഫാന്‍സ് പ്രചരണം നടത്തുന്നുവെന്ന് ആരോപണം, പ്രതിഷേധവുമായി ലാല്‍ ഫാന്‍സ്, ഡിങ്കന്‍ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് സംവിധായകന്‍

ഒരുപാട് നാളുകള്‍ക്കുശേഷം തിയറ്ററുകളെ പൂരപ്പറമ്പാകുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമലോകവും ആരാധകരും ഓണത്തെ കണ്ടിരുന്നത്. മോഹന്‍ലാല്‍- ലാല്‍ജോസ് കൂട്ടുകെട്ടിന്റെ വെളിപാടിന്റെ പുസ്തകവും മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങള്‍ ആദ്യ ദിനം തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വിവാദം കൊഴുക്കുകയാണ്. വെളിപാടിന്റെ പുസ്തകത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ വന്‍തോതില്‍ പ്രചരണം നടക്കുകയാണ്. പലരും മോശം ചിത്രമാണെന്ന രീതിയിലാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ലാല്‍ ചിത്രത്തിനെതിരേ നടക്കുന്ന സംഘടിത ആക്രമണത്തിനു പിന്നില്‍ ദിലീപ് ഫാന്‍സുകാരാണെന്നാണ് ലാല്‍ ഫാന്‍സുകാര്‍ ആരോപിക്കുന്നത്. ആദ്യ ദിവസം നെഗറ്റീവ് റിവ്യൂസിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഇപ്പോള്‍ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ലാല്‍ ഫാന്‍സ്. ദിലീപിനെ അറസ്റ്റുചെയ്തപ്പോള്‍ മോഹന്‍ലാല്‍ പരസ്യ പ്രതികരണം നടത്താതിരുന്നതാണ് ജനപ്രിയ നായകന്റെ അനുയായികളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

അതേസമയം, ദിലീപിനെ വച്ചു ഷൂട്ടിംഗ് തുടങ്ങിയ ചില ചിത്രങ്ങള്‍ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പ്രെഫസര്‍ ഡിങ്കന്‍ എന്ന ത്രിഡി ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ രാമചന്ദ്ര ബാബു വ്യക്തമാക്കി. ഒരാഴ്ചത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡിങ്കന്‍ അണിയറ പ്രവര്‍ത്തകര്‍ വേണ്ടെന്നു വച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണമുണ്ട്. ഇതേക്കുറിച്ച് സംവിധായകന്‍ രാമചന്ദ്രബാബു പറയുന്നത് ഇങ്ങനെ-ഡിങ്കന്‍ ഉപേക്ഷിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ല. ഞങ്ങള്‍ ആരും അത്തരത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല”. തുടക്കം മുതലേ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രത്തില്‍ ഒരു ജാലവിദ്യക്കാരന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഭക്ഷണശാലയ്ക്ക് മുന്‍പില്‍ ചിത്രത്തിനെതിരെ ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധം നടത്തിയത് കൗതുകമുണര്‍ത്തിയിരുന്നു.

Related posts