എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്താണ് ദൈവദൂതനെപ്പോലെ പൃഥിരാജ് അവിടേയ്ക്ക് കടന്നുവന്നത്! അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍…; ഒരു യാത്രയ്ക്കിടെയുള്ള അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ലെന

ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേയ്ക്കുള്ള യാത്രയാണ് സിനിമാക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. ദീര്‍ഘദൂര യാത്രകളിലെ അനുഭവങ്ങളും അവരെ സംബന്ധിച്ചിടത്തോളം ധാരാളമുണ്ട്. സമാനമായ രീതിയില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു യാത്രയ്ക്കിടെ തനിക്കുണ്ടായ ഭീതിജനകമായ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലെന. ആ സമയത്ത് ഒരു ദൈവദൂതനെപ്പോലെ രക്ഷകനായി എത്തിയത് പൃഥിരാജായിരുന്നു എന്നും ലെന പറയുകയുണ്ടായി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹി വഴി സ്പിറ്റ് വാലിയിലേക്ക് പോകുമ്പോള്‍ ലെനയും കൂട്ടരും സഞ്ചരിച്ച കാര്‍ മഞ്ഞിടിച്ചിലില്‍ പെട്ടു. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന അവസ്ഥയില്‍ ദൈവത്തെപ്പോലെ പൃഥ്വിരാജ് കടന്നു വന്നെന്നും പിന്നീടുണ്ടായ കാര്യങ്ങള്‍ തികച്ചും അവിശ്വസനീയമാണെന്നും ലെന പറയുന്നു. ലെനയുടെ വാക്കുകള്‍ ഇങ്ങനെ…

‘മണാലിയില്‍ നിന്ന് സ്പിറ്റ് വാലിയിലേക്ക് പോകുകയായിരുന്നു ഞങ്ങള്‍. വണ്ടി റോത്തങ് പാസ് കഴിഞ്ഞു. ഏറെക്കുറെ വിജനമാണ്. പെട്ടന്ന് ഒരിടത്ത് വച്ച് വണ്ടി നിന്നു. ഡ്രൈവര്‍ പേടിച്ചു. വണ്ടി മഞ്ഞിടിച്ചിലില്‍പെട്ടു. എന്തു ചെയ്യും എന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു. ആള്‍ സഞ്ചാരം വളരെക്കുറച്ച് മാത്രമുള്ള വഴിയാണത്. രക്ഷിക്കാന്‍ ആരും വരുമെന്ന് പ്രതീക്ഷിക്കേണ്ട. വിന്റോയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. പെട്ടന്ന് പൃഥ്വിരാജിന്റെ മുഖം. എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. ചില സമയത്ത് ദൈവം മനുഷ്യ രൂപത്തില്‍ എത്താറുണ്ടല്ലോ. പൃഥ്വിരാജ് എങ്ങനെ അവിടെയെത്തി?

നയന്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു പൃഥ്വിരാജ്. കുടുങ്ങിക്കിടക്കുന്നത് കണ്ട് വന്ന് നോക്കിയതായിരുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്ന് വണ്ടി വലിച്ച് പുറത്തെത്തിച്ചു. പിന്നീട് അവരോടൊപ്പം മണാലിയിലേക്ക് മടങ്ങി. അവര്‍ ആ സമയം അതുവഴി വന്നില്ലായിരുന്നുവെങ്കിലോ? അതോര്‍ക്കുമ്പോള്‍ ഭയമാണ്’- ലെന പറയുന്നുു.

Related posts