അഭിഭാഷകരുടെ ഫോണ്‍ ചോര്‍ത്തിയാല്‍ കേസ് തെളിയുമെങ്കില്‍ ഇത്രയധികം പോലീസ് എന്തിന്; പള്‍സര്‍ സുനിയുമായി ബന്ധമാരോപിച്ച് പോലീസ് പീഡിപ്പിക്കുന്നതായി അഭിഭാഷക

LIMAയുവനടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ പേരില്‍ പോലീസ് തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് അഭിഭാഷക ലീമ റോസ്. തന്റെ  ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയ്ക്ക് പരാതി നല്‍കുകയും ചെയ്തു. തന്നെ പോലീസ് പിന്തുടരുകയാണെന്നും താനുമായി ബന്ധപ്പെട്ടപ്പെട്ടവരെ നിയമവിരുദ്ധമായി ചോദ്യം ചെയ്യലിനു വിധേയമാക്കുകയാണെന്നും ലിമ ആരോപിക്കുന്നു. അഭിഭാഷയ്ക്ക് സുനിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് എറണാകുളം സ്വദേശിനിയായ ലിമയുടെ പിറകെ പോലീസ് കൂടുന്നത്. എന്നാല്‍ സുനിയുമായി ബന്ധമുള്ള അഭിഭാഷക താന്‍ അല്ലെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പള്‍സര്‍ സുനിയുടെ കേസ് സംബന്ധിച്ച് സീനിയര്‍ അഭിഭാഷകനുമായി നടത്തിയ ചര്‍ച്ചകളാണ് പോലീസിനെ തന്നെ പിന്തുടരാന്‍ പ്രേരിപ്പിച്ചതെന്നും അവര്‍ പറയുന്നു. പോലീസ് എപ്പോഴും രഹസ്യമായി തന്നെ പിന്തുടരുന്നുണ്ടെന്നും ലിമ പറയുന്നു.കഴിഞ്ഞ 22ാം തിയതി ബുധനാഴ്ച കേസുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ നെടുമങ്ങാട് എന്ന അഭിഭാഷകനെ കാണുവാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ട്രെയിനില്‍ മഫ്ടിയില്‍ പൊലീസ് പിന്തുടരുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് തങ്ങിയ കുടുംബ സുഹൃത്തിന്റെ വീട്ടിലും പൊലീസെത്തി. അവിടെ താന്‍ അനുജന്‍മാരെ പോലെ സ്‌നേഹിക്കുന്ന രണ്ടു കുട്ടികളെ പൊലീസ് പിടിച്ചു കൊണ്ടു പോയി ചോദ്യം ചെയ്തു.

ലീമയ്ക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടൊയെന്നാണ് അവര്‍ക്കു അറിയേണ്ടിയിരുന്നത്. പള്‍സര്‍ സുനി എവിടെയാണെന്നും അവര്‍ ആ കുട്ടികളോട് ചോദിച്ചു. ഇത് കുട്ടികളില്‍ കടുത്ത  മാനസിക ആഘാതമാണുണ്ടാക്കിയതെന്നും ലിമ പറയുന്നു. താന്‍ സന്ദര്‍ശിക്കാനിരുന്ന വക്കീലിന്റെ ഓഫീസിലും എത്തിയ പോലീസ് മുന്‍ നടപടികള്‍ ആവര്‍ത്തിച്ചുവെന്ന് ലിമ പറയുന്നു. വക്കീലുന്മാരെ പിന്തുടര്‍ന്ന് പ്രതികളെ കണ്ടുപിടിക്കുന്നതാണ് പോലീസിന്റെ ജോലിയെങ്കില്‍ എന്തിന് ഇത്ര അധികം ആളുകള്‍ സേനയില്‍ വേണം എന്നും ലിമ ചോദിക്കുന്നു. വക്കീലുമാരുടെ ഫോണ്‍ ചോര്‍ത്തിയാല്‍ എല്ലാ കേസും തെളിയുമെങ്കില്‍ പിന്നെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ലിമ പറയുന്നു. താന്‍ വാദിക്കുന്ന ഭൂമാഫിയ കേസിലും പ്രതികളെ കിട്ടാഞ്ഞതിനാല്‍ പോലീസ് ഇതേരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ലിമ പറയുന്നു.

പ്രതികളുമായി സംസാരിക്കുന്ന കാര്യങ്ങള്‍ വക്കീല്‍ പുറത്തു പറയേണ്ട സാഹചര്യമില്ലെന്നും വക്കീലുമാരെ നിരീക്ഷിച്ചും മാനസികമായി കുടുംബാംഗങ്ങളെ പീഡിപ്പിച്ചുമല്ല പൊലീസ് കേസ് തെളിയ്‌ക്കേണ്ടതെന്നും ലിമ വ്യക്തമാക്കുന്നു. ഞങ്ങളുടെ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്യത്തിനു മേല്‍ കടന്നു കയറുന്നത് അംഗീകരിക്കാനാകില്ല. ഇങ്ങനെയാണ് പൊലീസിന്റെ പെരുമാറ്റമെങ്കില്‍ എങ്ങനെയാണ് സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാന്‍ സാധിക്കുകയെന്നും ലിമ ചോദിക്കുന്നു.

ഓപ്പറേഷന്‍ അഡ്വക്കേറ്റ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് പൊലീസ് പള്‍സര്‍ സുനിയെ പൊക്കിയത്. പ്രതിയുടെ നീക്കം പൊലീസ് മണത്തറിഞ്ഞത് എറണാകുളത്തെ അഭിഭാഷകന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചായിരുന്നു.അഭിഭാഷകരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയും അഭിഭാഷകരുടെ നീക്കങ്ങള്‍ മണത്തറിഞ്ഞും പ്രതികളെ പിടികൂടുന്ന രീതി തങ്ങളുടെ തൊഴില്‍ സ്വാതന്ത്ര്യത്തിനു നേരേയുള്ള കയ്യേറ്റമാണെന്ന് അഭിഭാഷകര്‍ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. കോടതി മുറിക്കുള്ളില്‍ കടന്നു കീഴടങ്ങാനെത്തിയ പ്രതിയെ ബലമായി പിടിച്ചിറക്കിക്കൊണ്ടു പോയ പോലീസ് നടപടിയില്‍ അഭിഭാഷകര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു.

പള്‍സറിനു നിയമസഹായം നല്‍കാന്‍ മുന്‍കൈയെടുത്ത അഭിഭാഷകരെ മുഴുവന്‍  പൊലീസ് നിരീക്ഷണ വിധേയമാക്കിയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് പള്‍സര്‍ കീഴടങ്ങാന്‍ നീക്കം നടത്തിയിരുന്നു. ഇതിനായി അഭിഭാഷകന്‍ തിരുവന്തപുരത്ത് എത്തുമെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് പൊലീസ് തിരുവനന്തപുരത്ത് എത്തി കാത്തിരുന്നു. എന്നാല്‍ സുനിയ്ക്ക് അവിടെ സമയത്ത് എത്തിച്ചേരാന്‍ സാധിക്കാതെ വന്നപ്പോള്‍ തീരുമാനം മാറ്റുകയും അഭിഭാഷകന്‍ തിരിച്ചു പോകുകയുമാണുണ്ടായതെന്നും പോലീസ് തന്നെ പറഞ്ഞിരുന്നു. എന്തായാലും പോലീസിന്റെ നടപടി അംഗീകരിക്കാനാവാത്തതാണെന്നാണ് അഭിഭാഷകരുടെ അഭിപ്രായം.

Related posts