മന്ത്രിസഭായോഗം തീരുമാനമെടുത്തു! ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം വീതം; ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ രണ്ടു മക്കൾക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ്് നാട്ടിൽ ജോലി ചെയ്യാൻ തയാറായാൽ സർക്കാർ സർവീസിൽ നിയമനം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

കുട്ടികൾക്ക് നൽകുന്ന തുകയിൽ അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായിട്ടാവും നൽകുക. ബാക്കി അഞ്ച് ലക്ഷം വീതം അവരുടെ ചിലവുകൾക്കായി നൽകും. സ്ഥിരനിക്ഷേപമായി നൽകുന്ന തുക കുട്ടികൾ പ്രായപൂർത്തിയാകുന്പോൾ ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു.

നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സർക്കാർ സഹായധനം നൽകും. വൈറസ് ബാധ പടരുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Related posts