പ്രളയം ഓണക്കാലത്തെ മദ്യവില്‍പ്പനയ്ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം ! മദ്യവില വര്‍ദ്ധിപ്പിച്ചിട്ടും വരുമാനത്തില്‍ പതിനേഴു കോടിയുടെ കുറവ്…

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയം ഓണക്കാലത്തെ മദ്യവില്‍പ്പനയെയും സാരമായി ബാധിച്ചു.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവോണത്തിനുള്‍പ്പെടെ 533 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചത്. എന്നാല്‍ ഇക്കുറി ഓണക്കാലത്ത് മലയാളികള്‍ വാങ്ങിച്ച് കുടിച്ചത് 516 കോടി രൂപയുടെ മദ്യം മാത്രമാണ്. ഓണം സീസണിലെ 10 ദിവസത്തെ കണക്കാണിത്.

ഈ ഓണം സീസണില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. 1.22 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. പ്രളയത്തെത്തുടര്‍ന്ന് ആകെയുള്ള 270 ബിവറേജസ് ഔട്ട്ലെറ്റുകളില്‍ 60 എണ്ണം അടച്ചിട്ടിരുന്നു. തിരുവോണത്തിന് ബെവ്കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഉത്രാടത്തിന് 88 കോടി രൂപയുടെയും അവിട്ടത്തിന് 59 കോടി രൂപയുടെയും മദ്യം ബിവറേജസ് ഔട്ട്ലെറ്റുകള്‍ വഴി വിറ്റെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കുന്നു. മദ്യവില്‍പ്പന കുത്തനെ ഉയരുന്ന കാഴ്ചയായിരുന്നു സമീപവര്‍ഷങ്ങളിലെല്ലാം കാണാന്‍ കഴിഞ്ഞത്. എന്നാല്‍ പ്രളയം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു.

Related posts