മെയ് നാലിനു ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും ! ഒറ്റയടിയ്ക്കു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്ത്;പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ലോക്ക് ഡൗണ്‍ മെയ് നാലിനു ശേഷവും നീട്ടാന്‍ സാധ്യതയുണ്ടെന്ന് സൂചന. ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കിരിനു മേല്‍ സമ്മര്‍ദ്ദമേറുന്നത്.

ഘട്ടം ഘട്ടമായി നിയന്ത്രണം പിന്‍ വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. കോവിഡിനെതിരെ മരുന്നും വാക്‌സിനും കണ്ടെത്തിയിട്ടില്ല.

മരുന്ന് കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാം. എന്നാല്‍ മരുന്നില്ലാത്ത രോഗത്തിന് സാമൂഹിക അകലം മാത്രമാണ് പോംവഴി. അതിന് ലോക്ക് ഡൗണാണ് പരിഹാരം. ഇന്ത്യ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനക്ക് ഒപ്പമാണ്.

സാമ്പത്തിക തളര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

രാജ്യാന്തര വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം വ്യാപിക്കുമെന്ന് രാജ്യം കരുതുന്നു.

യുഎസിലെ ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണില്‍ നിന്ന് വ്യവസായങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

27000 ജീവനക്കാരുമായി ബോയിംഗ് വിമാന കമ്പനി ഈയാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ഇറ്റലിയും മേയ് നാലു മുതല്‍ ഇളവു നല്‍കാനുള്ള തീരുമാനത്തിലാണ്. അതേ സമയം സിംഗപൂര്‍ ജൂണ്‍ ഒന്നു വരെ ഭാഗിക ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചു.

ലോകാരോഗ്യ സംഘടനയുടെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ സിംഗപ്പൂര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ സ്പയിന്‍ ഇളവ് നല്‍കാനുള്ള ഒരുക്കത്തിലാണ്.

ലോകത്ത് കോവിഡ് ബാധിതര്‍ 25 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ഇന്ത്യാ ഗവണ്‍മെന്റ് ലോകാരോഗ്യ സംഘടനക്ക് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ്.

എന്നാല്‍ ലോകാരോഗ്യ സംഘടനയെ ഗൗനിക്കാത്ത നിലപാടാണ് അമേരിക്ക പലപ്പോഴും കൈക്കൊണ്ടിട്ടുള്ളത്.

ചൈനയോട് ആഭിമുഖ്യം കാണിക്കുന്നു എന്ന ആരോപണം ലോകാരോഗ്യ സംഘടനക്കെതിരെ അമേരിക്ക മുമ്പേ തന്നെ ഉന്നയിച്ചിരുന്നു.

അതിനിടെ കൊറോണ വൈറസ് ചൈനയിലെ വവ്വാലില്‍ നിന്നാണ് പടര്‍ന്നതെന്ന് ലോകാരോഗ്യ സംഘടന പരസ്യമാക്കി.

ജൈവായുധമായി കരുതിവച്ച വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പടര്‍ന്നതാണെന്ന അമേരിക്കന്‍ നിലപാടിന് വിപരീതമായിരുന്നു ഇത്. ഇതൊക്കെയും ലോകാരോഗ്യ സംഘടനയെ അമേരിക്കയ്ക്ക് അനഭിമതരാക്കി.

Related posts

Leave a Comment