‘അര്‍ജുനന്‍ മാസ്റ്ററാണ് അഭിജിത്തിനെ കൊണ്ടു പാടിച്ചത്. അതു തന്നെയാണ് ആദ്യത്തെ അവാര്‍ഡ്; യേശുദാസിനെ അനുകരിച്ചു നടക്കുന്നൊരാളെ അദ്ദേഹം പാടാനായി വിളിക്കുമോ ? എം ജയചന്ദ്രന്‍ ചോദിക്കുന്നു…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അവസാന നിമിഷം പിന്തള്ളപ്പെട്ട അഭിജിത്ത് വിജയന് പിന്തുണയുമായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ രംഗത്ത്. അധികം സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും വിവിധ ഭാഷകളിലുള്ള ആല്‍ബങ്ങളില്‍ 2000ലേറെ പാട്ടുകളാണ് അഭിജിത്ത് പാടിയിരിക്കുന്നത്. യേശുദാസിനെ അനുകരിച്ചെന്ന് ജൂറി പറയുന്ന ഈ യുവഗായകനെ അങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമോ ? യേശുദാസിന്റെ ശബ്ദവുമായി സാമ്യം വന്നതിന് അഭിജിത്ത് എന്തു ചെയ്യാനാണ് ? ജയചന്ദ്രന്‍ ചോദിക്കുന്നു.

‘അര്‍ജുനന്‍ മാസ്റ്ററാണ് അഭിജിത്തിനെ കൊണ്ടു പാടിച്ചത്. അതു തന്നെയാണ് ആദ്യത്തെ അവാര്‍ഡ്. യേശുദാസിനെ അനുകരിച്ചു നടക്കുന്നൊരാളെ അദ്ദേഹം പാടാനായി വിളിക്കുമോ ? തീര്‍ച്ചയായും ഇല്ല. അങ്ങനെയൊരു ആരോപണം പറയുമ്പോള്‍ അത് അര്‍ജുനന്‍ മാസ്റ്ററിനെ കൂടിയാണ് ബാധിക്കുന്നതെന്ന വേദന എനിക്കുണ്ട്.’ ജയചന്ദ്രന്‍ പറയുന്നു. അഭിജിത്തിന്റെ പാട്ട് താന്‍ നേരിട്ടു കേട്ടിട്ടുള്ള ആളാണ് താനെന്നും അഭിജിത്ത് ദാസേട്ടനെ അനുകരിക്കുകയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ജയചന്ദ്രന്‍ പറയുന്നു.

ദാസേട്ടന്റെ സ്വരത്തോട് അഭിജിത്തിന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് എന്തു ചെയ്യാനാണ് ? അഭിജിത്ത് അതിന് എന്തു തെറ്റാണ് ചെയ്തത് ? അതിനേക്കാളുപരി ഒരു പാട്ട് ഒരു ഗായകന്‍ നന്നായി പാടിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പുരസ്‌കാരം നല്‍കണം. ആലാപനത്തിലെ ഭംഗിയും ആഴവുമാണ് പരമമപ്രധാനമായി പുരസ്‌കാരത്തിനുള്ള യോഗ്യതയെന്നാണ് ഞാന്‍ കരുതുന്നത്. അവിടെ സ്വരത്തിന് മറ്റാരുടേതെങ്കിലുമായി സാമ്യമുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അഭിജിത്തിന്റെ പാട്ട് കണ്ണടച്ചിരുന്നു കേട്ടാല്‍ ദാസേട്ടന്‍ പാടുന്നതു പോലെ തന്നൊയാണ് തോന്നുകയെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ പറയുന്നു. അദ്ദേഹം അനുകരിക്കാന്‍ ശ്രമിക്കുന്നതല്ലെന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മുന്‍നിര്‍ത്തി ഞാന്‍ വിശ്വസിക്കുന്നു. പിന്നെ സ്വരത്തിനു സാമ്യം വന്നുപോയാല്‍ ഒന്നും ചെയ്യാനാകില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തിനു പുരസ്‌കാരം നിഷേധിക്കേണ്ടിയിരുന്നില്ലെന്നതാണ് എന്റെ അഭിപ്രായം. യേശുദാസ് ജീവിച്ചിരിക്കേ അദ്ദേഹത്തിന്റെ സ്വരത്തിനോട് സാമ്യമുള്ള മറ്റൊരാള്‍ വേണ്ടെന്ന് പുരസ്‌കാര നിര്‍ണയ സമിതിയിലുള്ളവര്‍ കരുതിയിരിക്കാം.

ആ വാശി അഭിജിത്തിന് സംസ്ഥാന പുരസ്‌കാരം ഇല്ലാതാക്കിയെങ്കിലും അതിലും വലിയൊരു അവാര്‍ഡ് തന്നെയാണ് അര്‍ജുനന്‍ മാസ്റ്റര്‍ പാടാന്‍ വിളിച്ചുവെന്നത്. അത് ശരിക്കും അഭിജിത്തിനെ സംബന്ധിച്ച് ഒത് ഒരു ഓസ്‌കര്‍ തന്നെയാണ്. അമ്പത് വര്‍ഷമായി മലയാള സിനിമയില്‍ സജീവമായ ഒരുപാടു ഹിറ്റുകള്‍ സമ്മാനിച്ച അര്‍ജുനന്‍ മാസ്റ്ററിന്റെ ഒരു പാട്ട് പാടുക. ആ പാട്ട് ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ക്ക് മാസ്റ്ററിന് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിക്കുകയെന്നത് അഭിജിതത്തിന് മറ്റെന്തിനേക്കാളും വലിയ പുരസ്‌കാരമാണ്.

കെ.ജി മര്‍ക്കോസും ജോളി ഏബ്രഹാം, പന്തളം ബാലന്‍ തുടങ്ങിയ പലരും ഇതേ ആരോപണങ്ങള്‍ നേരിട്ടവരാണ്. പക്ഷേ അവരുടെ പാട്ട് കേട്ട് തീരുന്നതിനു മുന്‍പ് തന്നെ അത് യേശുദാസ് അല്ല പാടിയതെന്നു തെളിയിക്കുന്നൊരു ശൈലി അവരില്‍ ഉണ്ടായിരുന്നു. ശബ്ദത്തിലെ സാമ്യത്തെ ആലാപന ശൈലികൊണ്ട് മാറ്റിയിരുന്നു അവര്‍. നിര്‍ഭാഗ്യവശാല്‍ അഭിജിത്തിന്റെ സ്വരം ഇവരുടേതിനാക്കാള്‍ യേശുദാസിന്റെ സ്വരത്തോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നു മാത്രമല്ല, അഭിജിത്തിന്റെ പാട്ട് കേട്ടിരുന്നാല്‍ അത് അവസാനിക്കുമ്പോള്‍ പോലും ദാസേട്ടനല്ല അത് അഭിജിത്താണ് പാടുന്നതെന്നു തെളിയിക്കുന്നൊരു ഘടകവും അവിടെ അനുഭവപ്പെടുന്നില്ലെന്നതാണ് വാസ്തവം. അദ്ദേഹം അനുകരിക്കുന്നില്ലെന്നു വിശ്വസിക്കുമ്പോള്‍ പോലും ഞാന്‍ അനുഭവിക്കുന്ന സത്യം ഇതാണ്. അതുകൊണ്ടു തന്നെ ആ ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം അഭിജിത്ത് നടത്തണമെന്ന് എനിക്ക് തോന്നുന്നു. എന്തു തന്നെയായാലും നന്നായി പാടിയ ഗായകനാണ് അവാര്‍ഡ് നല്‍കേണ്ടത്. അതില്‍ തര്‍ക്കമില്ലെന്നും രാജീവ് ആലുങ്കല്‍ പറയുന്നു.

Related posts