കോട്ടയത്ത് പാവം ജോര്‍ജുകുട്ടി ബംഗളുരുവില്‍ ചെന്നാല്‍ ഡോണ്‍ ! മയക്കുമരുന്ന് മാഫിയ കിംഗിനെ പിടികൂടാന്‍ ബംഗളുരുവിലെ ചേരികളിലേക്കു പോയ എക്‌സൈസ് സംഘം ഒടുവില്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു…

മയക്കുമരുന്നു കേസില്‍ പിടിയിലായതിനു ശേഷം പോലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയകിംഗിനെ പികൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ബംഗളുരുവില്‍ നിന്ന് മടങ്ങി എക്‌സൈസ് സംഘം. കോട്ടയം ഓണംതുരുത്ത് സ്വദേശി ജോര്‍ജുകുട്ടിയാണ് പോലീസിനെ വെട്ടിച്ച്‌
രക്ഷപ്പെട്ടത്. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയായ ജോര്‍ജുകുട്ടി കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടിരുന്നു.

അധോലോക സംഘങ്ങള്‍ക്കിടെ ജി.കെ. എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജുകുട്ടി ബംഗളുരുവിലെ ചേരികളിലാണ് ഒളിവില്‍ കഴിയുന്നത്. ഇയാളെ പിടികൂടാനായി ബംഗളുരുവിലെത്തിയ എക്‌സൈസ് സംഘം രണ്ടിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ജീവനു ഭീഷണിയുയര്‍ന്നതോടെ എക്സൈസ് സംഘം നാട്ടിലേക്കു മടങ്ങി. എക്സൈസിനു തലവേദനയായിരുന്ന ജോര്‍ജുകുട്ടിയെ അപ്രതീക്ഷിതമായാണു തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയത്. കേസില്‍ തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.

ജോര്‍ജുകുട്ടിയുടെ അറസ്റ്റ് എക്സൈസ് സംഘത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു. മുഖ്യമന്ത്രി പ്രത്യേക അവാര്‍ഡ് നല്‍കി സംഘത്തെ അനുമോദിച്ചിരുന്നു. കോവളം വാഴമുട്ടത്തുനിന്നാണ് കാറിന്റെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവുമായി എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് ജോര്‍ജുകുട്ടിയെ പിടികൂടിയത്. ബംഗളൂരുവില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചത്. തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിക്കുകയായിരുന്നു. നാല് ഉദ്യോഗസ്ഥരാണു സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പിനു ശേഷം താമസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ മജസ്റ്റിക്കില്‍ എത്തിയപ്പോള്‍ ജോര്‍ജുക്കുട്ടി മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. ഇതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു. അതിനിടെ, ഉദ്യോഗസ്ഥരെ തള്ളിയിട്ട ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.

എക്സൈസ് സംഘം ഉടന്‍ കര്‍ണാടക പോലീസിനെ വിവരമറിയിക്കുകയും തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഇയാള്‍ ബംഗളൂരുവിലെ ചേരികളില്‍ ഒളിവിലാണന്നു വിവരം ലഭിച്ചു. ചേരികളില്‍ കയറുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്നു കര്‍ണാടക പോലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇതു മറികടന്ന് എക്സൈസ് സംഘം ചേരികളിലൊന്നില്‍ കയറിയെങ്കിലും സ്ഥിതി വഷളായതോടെ മടങ്ങി. കൈയിലെ വിലങ്ങു മുറിക്കുന്നതിനിടെ ഇയാളുടെ കൈയ്ക്കു പരുക്കേറ്റിട്ടുണ്ടെന്നും സൂചനയുണ്ട്. മയക്കുമരുന്നു വേട്ടയ്ക്കിടെ തൃപ്പൂണിത്തുറയില്‍ പോലീസുകാരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ 20 കേസുകളില്‍ പ്രതിയാണു ജോര്‍ജുകുട്ടി.

Related posts