അഗ്‌നിപരീക്ഷണങ്ങളുടെ കഥ! വിവാഹ വാഗ്ദാനം നല്‍കി അസിസ്റ്റന്റ് ഡയറക്ടര്‍ ചതിച്ചപ്പോള്‍ കൂടുതല്‍ തകര്‍ന്നു; സിനിമകള്‍ കുറഞ്ഞപ്പോള്‍ ഓഫ് ബീറ്റ് സിനിമകളിലും അഭിനയിച്ചു; നടി മൈഥിലി മനസുതുറക്കുന്നു

ചിലയാളുകളുടെ കാര്യം അങ്ങനെയാണ്. കുറച്ചുനാളത്തെ, നല്ല കാലത്തിനുശേഷം വിവാദങ്ങള്‍ ഒഴിയാതെ കൂടെക്കൂടും. സിനിമാ മേഖലയിലുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. നടി മൈഥിലിയുടെ ജീവിതവും സമാനമായ രീതിയിലാണ് മുമ്പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. സിനിമയിലെത്തി കുറച്ചുനാളത്തെ സന്തോഷത്തിനും, പ്രശസ്തിയിക്കും അഭിനന്ദനങ്ങള്‍ക്കും ശേഷം മൈഥിലിയുടെ കഷ്ടകാലം തുടങ്ങുകയായിരുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കടന്നുപോന്ന അഗ്നിപരീക്ഷണങ്ങളുടെ കഥ മൈഥിലി വിവരിച്ചത്.

സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവവികാസങ്ങളാണ് ജീവിതത്തില്‍ നടന്നതുമുഴുവന്‍. പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും ജനിച്ചതും വളര്‍ന്നതും ദുബായിലായിരുന്നു. പ്ലസ്ടു കഴിഞ്ഞതോടെ ബംഗളൂരുവില്‍ പഠിക്കാന്‍ പോയി. ആ സമയത്ത് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ വീട്ടുകാര്‍ പറഞ്ഞപ്രകാരം വിവാഹത്തിനൊന്നും സമ്മതിച്ചില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്യാണം തല്‍ക്കാലം വേണ്ടെന്ന് വെച്ചു. മാണിക്യം ശ്രദ്ധിക്കപ്പെട്ടതോടെ സമയം തെളിഞ്ഞു. മലയാളത്തില്‍ തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു. അതിനിടെ സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പെട്ടു. എങ്കിലും സിനിമ വിട്ട് ഒളിച്ചോടാന്‍ തയാറായില്ല. മലയാളത്തില്‍ പുതിയ നടിമാര്‍ വന്നതോടെ സ്വാഭാവികമായും സിനിമകള്‍ കുറഞ്ഞു. പിന്നീട് ടി.വി ചന്ദ്രന്റെ ഉള്‍പ്പെടെ ഓഫ് ബീറ്റ് സിനിമകളില്‍ അഭിനയിച്ചു.

അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയക്കുരുക്കിലും പെട്ടു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രണയിച്ചത്അയാള്‍ പക്ഷെ, വിശ്വാസവഞ്ചന കാട്ടി. ഞങ്ങള്‍ ഒത്തുള്ള സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്ത് വിട്ടു. ഇതോടെ ഞാന്‍ തീര്‍ത്തും തകര്‍ന്നു. കഷ്ടകാലം വരുമ്പോള്‍ ഒന്നിച്ചുവരും എന്നല്ലേ പറയുക. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും എന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാളത്തിലെ ഒരു യുവനടിയെയും പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് സംശയമുനകള്‍ എനിക്ക് നേരെ തിരിഞ്ഞത്. നടിയെ പള്‍സര്‍ സുനി പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ കുറച്ചു ഭാഗമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഭാഗം ഒരു യുവനടിയുടെ പക്കലാണ് ഉള്ളതെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. മലയാള സിനിമയിലെ ഒരു യുവനടിക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും അവരുടെ പേര് പോലീസ് വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനിടെയായായിരുന്നു ആ നടി മൈഥിലിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. തമ്മനത്തുള്ള ഫ്ളാറ്റുള്ള യുവനടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇവിടെ ഫ്ളാറ്റുള്ള മൈഥിലിയെയാണ് പോലീസ് ചോദ്യം ചെയ്തതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടും ആരോപണങ്ങള്‍ തള്ളിക്കൊണ്ടും പലതവണ രംഗത്തെത്തുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ഇതുവരെ വിളിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. ശാരീരിക പീഡനത്തേക്കാള്‍ ക്രൂരമാണ് കഴിഞ്ഞകുറേ നാളുകളായി താന്‍ അനുഭവിക്കുന്നതെന്നാണ് മൈഥിലി ഇപ്പോള്‍ പറയുന്നത്. ദിവസവും താന്‍ ഇതിനു ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എന്ത് നീതിയും നിയമവുമാണ് ഇവിടെയുള്ളതെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ തനിക്കും ഒരു കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും മൈഥിലി പറയുന്നു.
.

 

Related posts