ആ കാസെറ്റില്‍ പറഞ്ഞതുകേട്ട് അമ്മ കരച്ചിലോടു കരച്ചില്‍, അമ്മയുടെ മുന്‍ജന്മത്തെക്കുറിച്ച് പറഞ്ഞതെല്ലാം കിറുകൃത്യം, എന്റെ കാര്യത്തില്‍ പറഞ്ഞതും സത്യമായി, മംമ്തയ്ക്ക് പറയാനുള്ളത്

മലയാളത്തിന്റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ എത്തിയ മംമ്ത എല്ലാ സൂപ്പര്‍ താരങ്ങളുടെയും നായികയായിട്ടുണ്ട്. ഇടയ്ക്ക് കാന്‍സര്‍ പിടിപ്പെട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ നാഡീജ്യോതിഷത്തെക്കുറിച്ച് നടി മനസുതുറന്നത്.

ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ വൈത്തീശ്വരന്‍ കോവിലിനെക്കുറിച്ച് പറഞ്ഞത്. അവിടെ നാഡീജ്യോതിഷം നോക്കിയാല്‍ ജന്മരഹസ്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് കേട്ടപ്പോള്‍ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും കൈരേഖ അയച്ചുകൊടുത്തു. രണ്ടുമാസത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തി, പ്രവചനങ്ങളെല്ലാം മൂന്നു കാസറ്റുകളിലായി റിക്കോര്‍ഡ് ചെയ്ത് അയച്ചുതന്നു. ആദ്യ കാസറ്റില്‍ അമ്മയുടെ മുന്‍ജന്മത്തെക്കുറിച്ചായിരുന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കാസെറ്റിന്റെ തുടക്കത്തില്‍ തന്നെയുണ്ട് ഒരു നദിയുടെ പേരാകും അമ്മയ്ക്ക് എന്ന്.

പിന്നെ, പറഞ്ഞിട്ടുള്ളതെല്ലാം അന്നുവരെ ജീവിച്ച ജീവിതം വിഡിയോയില്‍ കാണുന്നതു പോലെ. കാസറ്റില്‍ മക്കളെ കുറിച്ച് പറയുന്നത് ‘അമ്മ വളരെ ശ്രദ്ധയോടെയും ആകാംക്ഷയോടെയും കേട്ട് കൊണ്ടിരുന്നു. പക്ഷേ, ‘അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകള്‍ക്കും വരും’ എന്ന് കേട്ടതോടെ ടേപ്പ് റെക്കോര്‍ഡര്‍ ഓഫ് ചെയ്ത് ‘അമ്മ കരച്ചില്‍ തുടങ്ങി.

ബന്ധുക്കള്‍ ഒരുപാടു സാന്ത്വനിപ്പിച്ച ശേഷമാണ് ബാക്കി കേട്ടത്. മകള്‍ സുന്ദരി ആയിരിക്കുമെന്നും പഠിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നിന്ന് അപ്രതീക്ഷിതമായി മാറി മറ്റൊരു മേഖലയില്‍ കീര്‍ത്തി നേടുമെന്നും അതില്‍ പറഞ്ഞിരുന്നു.

അന്ന് തമാശയായി കേട്ട് കൊണ്ടിരുന്ന ആകാര്യവും സത്യമായി. നാട്ടില്‍ അവധിക്കു വന്ന ഞാന്‍ കൗതുകത്തിനാണ് ‘മയൂഖ’ത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തതും അഭിനയിച്ചു തുടങ്ങിയതും- മംമ്ത പറയുന്നു.

Related posts