ചാരുംമൂട്: ഇൻസ്റ്റഗ്രാമിൽ ആകർഷകമായ ഫോട്ടോകൾ അപ്ലോഡ് ചെയ്തു പെൺകുട്ടികൾക്ക് മെസേജുകൾ അയയ്ക്കുകയും മറുപടി അയയ്ക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച് വശത്താക്കുകയും അവരുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതിന് അറസ്റ്റിലായ പ്രതി റിമാൻഡിൽ.
പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻ കണ്ടംഭാഗത്ത് ഷാ മൻസിലിൽ ഷാ (26 ) യെയാണ് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് റിമാൻഡ് ചെയ്തത്.
നൂറനാട് സ്വദേശിനിയായ 18 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി നൂറനാട് സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുകയും സൗഹൃദത്തിൽ ആവുകയുമായിരുന്നു. തുടർന്ന് സൗഹൃദം മുതലാക്കി പെൺകുട്ടിയുടെ സ്വർണമാലയും കമ്മലും ഊരി വാങ്ങി പണയംവച്ചു.
സ്വർണവും പണവും നഷ്ടപ്പെട്ടതിനാൽ പെൺകുട്ടിക്ക് സംഭവം വീട്ടിൽ പോലും പറയാൻ കഴിയാത്ത സ്ഥിതിയായി. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ഓട്ടോറിക്ഷയിൽ പെൺകുട്ടിയുടെ വീടിനുസമീപം യുവാവ് എത്തുകയും സ്വർണാഭരണങ്ങൾ തിരികെ തരാം എന്നും വിവാഹം കഴിച്ചുകൊള്ളാം എന്നും വാഗ്ദാനം നൽകി നിർബന്ധിച്ച് വിളിച്ചിറക്കി കൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയെ യുവാവ് തന്റെ ഭരണിക്കാവിൽ ഉള്ള വാടകവീട്ടിൽ കൊണ്ടുപോവുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം സ്വർണാഭരണങ്ങൾ തിരികെ എടുത്തു തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചു.
തുടർന്ന് പ്രതി ഫോൺ ചെയ്തിട്ടു വരാം എന്നു പറഞ്ഞു പെൺകുട്ടിയെ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞു.
പെൺകുട്ടി പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ശാസ്താംകോട്ട നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചപ്പോഴാണ് നിരവധി പെൺകുട്ടികളുമായി ഇയാൾക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയത്.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ സമാന കേസ് നിലവിലുണ്ടന്ന് പോലീസ് പറഞ്ഞു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സ്വർണാഭരണങ്ങൾ നഷ്ടപ്പെടുന്ന പെൺകുട്ടികൾ ഇത് വീട്ടുകാരോട് പറയാതിരിക്കുന്നത് പ്രതിക്ക് സഹായകരമായി.
ഇൻസ്റ്റഗ്രാം വഴി നിരവധി പെൺകുട്ടികൾ പ്രതിയുടെ വലയിൽ ആയിട്ടുണ്ട് എന്നു സൂചനയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സിഐ ശ്രീജിത്ത്, പിഎസ്ഐ നിതീഷ്, എസ്എസ്ഐ സുഭാഷ് ബാബു, സിപിഒമാരായ സിനു വർഗീസ്, ജയേഷ്, പ്രസന്നകുമാരി, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.