ജീവിച്ചിരിക്കുന്ന ആള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അടിച്ച് സ്വന്തം കുട്ടികളുടെ അമ്മ ! 12 വര്‍ഷം ഒപ്പം താമസിച്ച സ്ത്രീ ഇങ്ങനെ ചെയ്തത് സ്വത്തു തട്ടിയെടുക്കാനെന്ന് പരാതിക്കാരന്‍; സിപിഎം നേതാവുള്‍പ്പെടെ നാലുപേര്‍ക്കെതിരേ പരാതി

ജീവിച്ചിരിക്കുന്നയാള്‍ക്ക് ഓണ്‍ലൈനില്‍ മരണസര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി, ഗ്രാമപഞ്ചായത്തംഗം, സി.പി.എം. നേതാവ് ഉള്‍പ്പെടെ നാലു പേര്‍ക്കെതരേ പരാതി. ചുനക്കര നടുവില്‍ നയനത്തില്‍ താമസക്കാരനായിരുന്ന ജോസ് മാര്‍ട്ടിന്‍ മോറിസ് മരിച്ചതായാണ് ചുനക്കര ഗ്രാമപഞ്ചായത്തില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോസിന് ഓണ്‍ലൈനായാണ് കഴിഞ്ഞ ദിവസം സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 12 വര്‍ഷം ഒപ്പം താമസിച്ച തന്റെ രണ്ടു കുട്ടികളുടെ അമ്മയായ ചുനക്കര നടുവില്‍ നയനത്തില്‍ അജിതകുമാരിയാണു മരണം രജിസ്റ്റര്‍ ചെയ്തതെന്നു ബോധ്യപ്പെട്ടതായി ജോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് അജിത, പഞ്ചായത്ത് മുന്‍ സെക്രട്ടറി റീത്താ പവിത്രന്‍, മരണത്തിന് സാക്ഷികളായി പറയുന്ന പേരുകാരായ ഗ്രാമപഞ്ചായത്തംഗം രാജേഷ്, അജിതയുടെ ബന്ധുവായ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടി ഗോപകുമാര്‍ എന്നിവര്‍ക്കെതിരേ ജോസ് നൂറനാട് പോലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് ജോസ് പറയുന്നതിങ്ങനെ…നിയമപരമായി താനും അജിതയും വിവാഹിതരല്ല. 2003 ല്‍ തമ്മില്‍ പിരിഞ്ഞ ശേഷം താന്‍ കൊല്ലം പുല്ലുചിറയിലാണ് താമസം. രണ്ടു കുട്ടികളുമുണ്ട്. വല്ലപ്പോഴുമാണ് ചുനക്കരയില്‍ വരുന്നത്. തനിക്ക് കൂടി അവകാശമുള്ള ചുനക്കരയിലെ നയനം വീടും വസ്തുവും താന്‍ മരിച്ചെന്നു വ്യാജരേഖ ഉണ്ടാക്കി അജിത നിയമ വിരുദ്ധമായി കൈമാറ്റം ചെയ്തു.

തന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വീണ്ടും തട്ടിപ്പിന് ശ്രമം നടക്കുകയാണ്. ഒരാഴ്ച മുമ്പ് അജിത അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനായി ചുനക്കര വില്ലേജ് ഓഫീസില്‍ എത്തിയതോടെയാണു തട്ടിപ്പ് വിവരം അറിയുന്നതെന്നു ജോസ് വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നു കാട്ടി കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും സി.പി.എം. നേതൃത്വത്തിനും പരാതി നല്‍കുമെന്നു ജോസ് പറഞ്ഞു.

Related posts