ഒളിഞ്ഞു നോക്കിയതിന് പണ്ട് പൊക്കിയതിന്റെ കലിപ്പില്‍ വനിതാ പോലീസിനെ വിളിച്ച് അശ്ലീലം പറച്ചില്‍ സ്ഥിരമായി ! പുരുഷന്മാരെങ്കില്‍ പുളിച്ച തെറിയും;യുവാവിനെ പോലീസ് പൊക്കിയതിങ്ങനെ…

സ്ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയതിന് പണ്ടു പിടിച്ചതിന്റെ കലിപ്പു തീര്‍ക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വനിതാ പോലീസുകാരോട് അശ്ലീലം പറഞ്ഞിരുന്ന യുവാവിനെ ഒടുവില്‍ പോലീസ് തന്നെ പൊക്കി.

വനിതാ സിവില്‍ പോലീസുകാര്‍ മുതല്‍ ഉയര്‍ന്ന വനിതാ ഐപിഎസ് പോലീസ് ഉദ്യോഗസ്ഥരെ വരെ വിടാതിരുന്ന തിരുവനന്തപുരം സ്വദേശി ജോസ് എന്ന 29 കാരനാണ് പിടിയിലായത്. വനിതാ പോലീസുകാരുടെ വാട്സ്ആപ്പിലേക്കും മറ്റും അശ്ളീല വീഡിയോകള്‍ അയച്ചു കൊടുക്കുന്നതും ഇയാളുടെ പതിവ് പരിപാടിയായിരുന്നു. തിരുവനന്തപുരം തുമ്പ സ്വദേശിയായ ഇയാള്‍ മരിയന്‍ എഞ്ചിനീയറിംഗ് കോളേജിന് സമീപം പുറമ്പോക്കിലാണ് താമസം.

നഗരത്തിലെ വനിതാ സ്റ്റേഷനിലെ ലാന്റ് ഫോണിലേക്ക് വിളിച്ച് ഒരാള്‍ പതിവായി അസഭ്യം പറയുന്നതായി സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരാതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് എസിപി നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള വനിതാ പോലീസുകാരുടെ ഫോണിലേക്കും വിളി ചെല്ലുന്നതായി മനസ്സിലാക്കി. പിങ്ക് പോലീസിനെയും വനിതാ സ്റ്റേഷനിലെ പോലീസുകാരെയും വിട്ടിരുന്നില്ല. വനിതാ സെല്ലിലെ നമ്പറിലേക്കും വിളിയെത്തിരുന്നു.

ഫോണെടുക്കുന്നത് വനിതാപോലീസാണെങ്കില്‍ ഇയാള്‍ പച്ച അശ്ലീലമാണ് പറയുന്നത്. പുരുഷന്മാരാണ് എടുക്കുന്നതെങ്കില്‍ പുളിച്ച തെറിയും. ഐപിഎസുകാരായ പോലീസുകാരെ പോലും വിട്ടില്ല. വനിതാ ഐപിഎസുകാരുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് അതിലേക്ക് വാട്സ്ആപ്പ് വഴി അശ്ളീല വീഡിയോ അയച്ച സംഭവം കൂടി ആയതോടെയാണ് ഇയാളെ പോലീസ് പൊക്കിയത്.

പോലീസ് ഡയറിയില്‍ നിന്നും മറ്റു വിവിധ പോലീസ് സ്റ്റേഷനിലെ നമ്പറുകള്‍ കണ്ടെത്തി ഫോണ്‍ വിളിക്കുന്നതായിരുന്നു ഇയാളുടെ രീതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിഞ്ഞു നോക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിന്റെ വിരോധം തീര്‍ക്കാനാണ് പോലീസിനെ വിളിച്ച് തെറി പറയുന്നതെന്നായിരുന്നു യുവാവ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്തായാലും ഇനി വനിതാ പോലീസുകാര്‍ക്ക് സമാധാനമായി സ്‌റ്റേഷനില്‍ ഇരിക്കാം.

Related posts