ലേശം കൗതുകം കൂടുതലാ ! ഉഷ്ണജല നീരുറവയില്‍ ചിക്കന്‍ പാചകം ചെയ്ത് സഞ്ചാരി ! ദേശീയോദ്യാനത്തില്‍ എത്തിയ ചിക്കന്‍ പ്രേമികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…

ഗെയ്‌സര്‍ അഥവാ ഉഷ്ണജല പ്രവാഹങ്ങള്‍ക്ക് പേരുകേട്ടയിടമാണ് ലോകത്തെ ആദ്യത്തെ ദേശീയോദ്യാനമായ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഇവിടെ മുന്നൂറിലധികം ഉഷ്ണജലപ്രവാഹങ്ങളുണ്ട്.

യെല്ലോസ്റ്റോണ്‍ എക്കാലത്തും അദ്ഭുതമുണര്‍ത്തുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ, വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് ഈ വിസ്മയമുണര്‍ത്തുന്ന സുന്ദരപ്രദേശം കാണാനായി വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്നത്.

സംരക്ഷിതപ്രദേശങ്ങളില്‍ എത്തുന്ന സഞ്ചാരികളില്‍ പലരും ഒപ്പിക്കുന്ന തമാശകള്‍ അധികൃതര്‍ക്ക് പലപ്പോഴും തലവേദനയായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് യെല്ലോസ്റ്റോണില്‍ ഈയിടെ നടന്നത്.

തിളച്ചു മറിയുന്ന ഉഷ്ണ ഉറവ കണ്ടപ്പോള്‍ യുഎസിലെ തന്നെ ഇദാഹോയില്‍ നിന്നുള്ള ടൂറിസ്റ്റിന് തോന്നിയത് ചൂടുറവയില്‍ ചിക്കന്‍ പാകം ചെയ്താല്‍ എങ്ങനെയിരിക്കുമെന്നാണ്. ഒട്ടും സമയം കളയാതെ അതിനു മുതിര്‍ന്ന ഇയാളെ അധികൃതര്‍ കയ്യോടെ പിടികൂടുകയും ചെയ്തു.

സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത ഷോഷോണ്‍ ഗീസര്‍ ബേസിന്‍ പ്രദേശത്തായിരുന്നു ഇയാളുടെ പാചക പരീക്ഷണം. ദേശീയോദ്യാനം കാണാനെത്തിയ പത്തുപേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിലെ അംഗമായിരുന്നു ഇയാള്‍.

തകൃതിയായ പാചകം നടക്കുന്നതിനിടയില്‍ ഇവിടെയെത്തിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. അവരെത്തുമ്പോള്‍ ചിക്കന്‍ ഒരു സഞ്ചിക്കുള്ളിലാക്കി തടാകത്തിനുള്ളില്‍ വേവിക്കാനായി വച്ചിരിക്കുകയായിരുന്നു.

നിരോധിത മേഖലയിലേക്ക് പ്രവേശിച്ചത് മാത്രമല്ല, നിയമലംഘനത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തു. പിഴയും രണ്ടു വര്‍ഷത്തേക്ക് ദേശീയോദ്യാനത്തിനുള്ളില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവം. 2001ല്‍ സിയാറ്റിലില്‍ നിന്നുള്ള ഒരു ടിവി അവതാരകനും സമാനസംഭവത്തിന് വെട്ടിലായിരുന്നു.

ഇവിടെയുള്ള ഉഷ്ണ ഉറവകള്‍ എത്രത്തോളം ചൂടുള്ളതാണെന്ന് ലോകത്തെ കാണിക്കാനായി ചിക്കന്‍ പാചകം ചെയ്യാന്‍ ശ്രമിച്ച ഇയാള്‍ക്കും പിഴയും രണ്ടു വര്‍ഷത്തേക്ക് പ്രവേശന വിലക്കും ശിക്ഷ ലഭിച്ചിരുന്നു.

ഉഷ്ണ ഉറവകള്‍ക്കൊപ്പം ജൈവവൈവിധ്യത്തിനും പേരുകേട്ടതാണ് യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം. അമേരിക്കയിലെ കലിഫോര്‍ണിയ, മോണ്ടാന തുടങ്ങിയ പ്രവിശ്യകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനത്തിനുള്ളില്‍ അപൂര്‍വ്വയിനത്തില്‍പ്പെട്ട നിരവധി സസ്യജന്തുജാലങ്ങളുണ്ട്.

ഇവിടെയുള്ള ചൂടുനീരുറവകള്‍ അങ്ങേയറ്റം അപകടകരവും പ്രവചനാതീതവുമായതിനാല്‍, അപകടസാദ്ധ്യത കണക്കിലെടുത്ത് ഇതിനുള്ളിലെ പല പ്രദേശങ്ങളിലും സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഇത്തരം സാഹസങ്ങള്‍ ഇനിയും അരങ്ങേറാന്‍ സാധ്യതയുണ്ട്.

Related posts

Leave a Comment