വീട്ടുകാര്‍ നോക്കാത്തതിനാല്‍ മുഴുപ്പട്ടിണി ! മൂന്നുനേരം ഭക്ഷണം കഴിച്ച് ജയിലില്‍ കഴിയാനായി 52കാരന്‍ മോഷണത്തിനിറങ്ങി; പിന്നെ സംഭവിച്ചത്…

വീട്ടുകാര്‍ നോക്കാതായതോടെ മൂന്നുനേരം ഭക്ഷണം കഴിച്ച് ജയിലില്‍ കഴിയാനായി മോഷണം നടത്തിയയാള്‍ ചെന്നൈ താംബരത്ത് പിടിയിലായി. പെരുങ്കളത്തൂര്‍ സ്വദേശി ജ്ഞാനപ്രകാശം (52) ആണ് പിടിയിലായത്. വീട്ടുകാര്‍ നോക്കാത്തതിനാലാണ് താന്‍ മോഷണത്തിനിറങ്ങിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. ജോലിയില്ലാത്തതിനാല്‍ ഇയാളെ കുടുംബാംഗങ്ങള്‍ വിലമതിച്ചിരുന്നില്ല. വീട്ടില്‍നിന്ന് ഭക്ഷണംപോലും ശരിയായി ലഭിക്കാതായതോടെ മോഷണത്തിനിറങ്ങി.

ശിക്ഷിക്കപ്പെട്ടാല്‍ ജയിലില്‍ മൂന്നുനേരം ഭക്ഷണം കഴിച്ച് കഴിയാമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം. വീട്ടില്‍ കിട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്ത സൗകര്യങ്ങള്‍ എന്തിന് വേണ്ടെന്നുവെക്കണമെന്നതാണ് ഇതിന് ജ്ഞാനപ്രകാശം പറയുന്ന ന്യായം. കാര്യമായ പണിയെടുക്കാതെ ജീവിക്കാനാകുമെന്നതും ജയില്‍വാസത്തിലേക്ക് ഇയാളെ ആകര്‍ഷിച്ചു. രണ്ടുമാസംമുമ്പ് താംബരത്തുനിന്ന് സി.സി.ടി.വി. ക്യാമറകള്‍ മോഷ്ടിച്ചതിനാണ് ഇയാളെ ആദ്യം അറസ്റ്റുചെയ്തത്. തന്റെ മുഖമടക്കം ദൃശ്യങ്ങള്‍ പതിയാനാണ് സി.സി.ടി.വി. തന്നെ മോഷ്ടിച്ചത്. ഇത് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ പോലീസിനെ സഹായിച്ചു.

ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് പുഴല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജ്ഞാനപ്രകാശം ജൂണ്‍ അവസാനം പരോളിലിറങ്ങി. തുടര്‍ന്ന് താംബരത്തുനിന്ന് ഒരു ബൈക്ക് മോഷ്ടിച്ചു. പിന്നീട് ഈ ബൈക്കിലായിരുന്നു കറക്കം. വാഹനപരിശോധനയ്ക്കിടെ പിടികൂടി ജയിലിലടയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇയാള്‍ക്ക് പക്ഷേ, ഉടന്‍ പിടിവീണില്ല. ഇതിനിടയില്‍ കഴിഞ്ഞദിവസം ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതോടെ ഒരു വീടിന്റെ മുമ്പിലിരുന്ന ബൈക്കില്‍നിന്ന് ഇന്ധനം ചോര്‍ത്താന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇയാളെ പിടികൂടി താംബരം പോലീസിലേല്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരം പുറത്തായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പുഴല്‍ ജയിലിലടച്ചു. എന്തായാലും ഉദ്ദേശിച്ച കാര്യം നടന്ന സന്തോഷത്തിലാണ് കക്ഷി.

Related posts