തൊടുപുഴ: നല്ല മധുരമൂറുന്ന മാന്പഴം കണ്ടാൽ കാറ്റും മഴയുമൊന്നും ആർക്കും പ്രശ്നമാവില്ല. ഇതിനുദാഹരണമായിരുന്നു വ്യാഴാഴ്ച വൈകുന്നേരം സിവിൽസ്റ്റേഷനു സമീപത്തെ റോഡിലെ കാഴ്ച. വൈകുന്നേരം മഴയുടെ വരവറിയിച്ച് ശക്തമായ കാറ്റ് വീശിയപ്പോൾ തൊടുപുഴ സിവിൽസ്റ്റേഷന് പിന്നിൽ കണ്ടത് അല്പം മധുരമുള്ള ഒരു മത്സരമായിരുന്നു.
മഴയ്ക്ക് മുന്നോടിയായെത്തിയ കാറ്റിൽ സിവിൽസ്റ്റേഷൻ കോന്പൗണ്ടിൽ നിൽക്കുന്ന കൂറ്റൻ മാവിൽനിന്ന് പഴുത്തു പാകമായ മാങ്ങകൾ റോഡിലേക്കടക്കം തുരുതുരാ വീണു. റോഡിലും സിവിൽസ്റ്റേഷൻ വളപ്പിലുമായാണ് മാന്പഴം വീണത്. മാങ്ങ വീഴാൻ തുടങ്ങിയതോടെ സ്ത്രീകളടക്കമുള്ളവർ തിരക്കുകൾ മാറ്റിവച്ച് കളത്തിലിറങ്ങി.
ഇതിനിടെ റോഡിൽ വീണ മാങ്ങകൾ സ്വന്തമാക്കാൻ വഴിയാത്രക്കാരും സമീപത്തെ കടക്കാരും മത്സരിച്ചു. ആവേശം കൂടിയപ്പോൾ ചിലരാകട്ടെ റോഡിലൂടെ വന്ന വാഹനങ്ങൾപോലും കൈകാണിച്ച് നിർത്തിയാണ് മാങ്ങ പെറുക്കിക്കൂട്ടിയത്. ഡ്രൈവർമാരും മറ്റു യാത്രക്കാരും ഈ മാന്പഴം പെറുക്കൽ മത്സരം കണ്ട് അന്തംവിട്ടു.
മുതിർന്നവരും സ്ത്രീകളും ഈ മാന്പഴവേട്ടയിൽ ആവേശത്തോടെ പങ്കുചേർന്നു. ചിലർ കൂടും ബാഗുമൊക്കെ കൈയിൽ കരുതിയിരുന്നു. മഴ പെയ്യും മുന്പ് മിക്കവരുടെയും കൈയും ബാഗും തങ്ങളാൽ കഴിയുന്നത്ര മാങ്ങകൾകൊണ്ട് നിറഞ്ഞു. മഴയും കാറ്റും വരുന്പോൾ സുരക്ഷിതമായ ഇടങ്ങളിൽ നിൽക്കുന്നതാണ് നല്ലതെങ്കിലും പഴുത്ത മാങ്ങ കണ്ടപ്പോൾ എല്ലാം മറന്ന് മാങ്ങ ശേഖരിക്കുന്നതിലായിരുന്നു പലർക്കും ഉത്സാഹം.
