ഹരിപ്പാട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 38 വർഷം കഠിനതടവും 1,85,000 രൂപ പിഴയും. മൂവാറ്റുപുഴ പായിപ്ര ചൂരച്ചിറയിൽ വിഷ്ണു ദേവിനെയാണ് (28) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും ഒരു മാസവും അധിക തടവ് അനുഭവിക്കണം.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടാനം മെഡിക്കൽ കോളജിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു അതിജീവിതയായ പെൺകുട്ടി. ഇവിടെവച്ച് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പ്രണയം നടിച്ച് കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽനിന്നു മകളെ കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ മാതാവ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.അന്നത്തെ എസ്ഐ ചിത്തരഞ്ജൻ രജിസ്റ്റർ ചെയ്ത കേസിൽ, പ്രിൻസിപ്പൽ എസ്ഐ പി.ജെ. ടോൾസൺ നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെയാണ് കുട്ടിയെ കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
തുടർന്ന് അമ്പലപ്പുഴ എസ്എച്ച്ഒ ആയിരുന്ന എസ്. ദ്വിജേഷ് വിശദമായ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.എസ്ഐമാരായ പ്രിൻസ്, പ്രതാപൻ, എഎസ്ഐ ഷൈനി, സിപിഒ അഞ്ജു രാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു ഹാജരായി. എഎസ്ഐമാരായ വാണി പീതാംബരൻ, സതീഷ് , ഷിഹാബുദീൻ, സിപിഒ അനു ആന്റപ്പൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
