ആ നിമിഷം ഞാന്‍ മനസ്സില്‍ കുറിച്ചു സിനിമ എന്റെ ജീവിതത്തിലേക്ക് വരണം എന്ന് ! സിനിമയിലേക്കെത്താനിടയായ സംഭവം വെളിപ്പെടുത്തി മാണി സി കാപ്പന്‍…

അഭിനേതാവ്,നിര്‍മാതാവ് തുടങ്ങിയ നിലകളില്‍ പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് പാലാ എംഎല്‍എ മാണി സി കാപ്പന്‍. മേലേപ്പറമ്പില്‍ ആണ്‍വീട്, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിങ്ങനെ പോകുന്നു കാപ്പന്റെ സിനിമ സംഭാവനകള്‍. പല തവണത്തെ തോല്‍വിയ്ക്കു ശേഷമാണ് കാപ്പന്‍ പാല നേടിയെടുത്തത്. താന്‍ സിനിമയിലും ഇതുപോലെ തന്നെയായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാണി സി കാപ്പന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

” പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പിക്നിക് എന്ന സിനിമയില്‍ നസീറിന്റെ കൂടെ അഭിനയിക്കാന്‍ ആളെ സെലക്ട് ചെയ്യുന്നുണ്ടായിരുന്നു. അതിന് പോയി. എനിക്ക് അത്യാവശ്യം മിമിക്രിയൊക്കെ അറിയാം. അതിനുവേണ്ടി മെനക്കെട്ടെങ്കിലും അവസാനം എന്നെ ഒഴിവാക്കി. അന്ന് മനസില്‍ കുറിച്ചിട്ടതാ സിനിമ എന്നിലേക്ക് വരണമെന്ന്. ഷീലയുടെ ഭര്‍ത്താവ് ബാബുവിന്റെ പിതാവാണ് ആ പടം നിര്‍മ്മിച്ചത്. പിന്നീട് ഞങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു ഇപ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പടത്തില്‍ അഭിനയിക്കാമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇനി എനിക്ക് വേണമെങ്കില്‍ ഞാന്‍ സ്വന്തം പടത്തില്‍ അഭിനയിച്ചോളാമെന്ന്. പിന്നെ ഒരു സാഹചര്യത്തില്‍ രാജസേനനെ കണ്ടു. അങ്ങനെയാണ് സിനിമയിലെത്തുന്നത്” മാണി സി കാപ്പന്‍ പറഞ്ഞു.

Related posts