സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എപിഎൽ റേഷൻ കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിതരണം ഭാഗികമായി നിലച്ചു. മൂന്നുമാസത്തേക്ക് സംസ്ഥാനത്ത് വിതരണം ചെയ്യാനായി 13908 ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചുകൊണ്ടിരുന്നത്.
ജൂലൈ മുതൽ സെപ്റ്റംബർവരെ വിതരണം ചെയ്യാനായി 9264 ലിറ്റർ മണ്ണെണ്ണ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഒരുമാസം അരലിറ്റർവീതം വിതരണം ചെയ്യാൻ 4400 ലിറ്റർ മണ്ണെണ്ണ വേണം. മൂന്നുമാസത്തേക്ക് 3948 ലിറ്റർ മണ്ണെണ്ണയുടെ കുറവുണ്ടായത് പരിഹരിക്കണമെന്നാണ് കേന്ദ്രത്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ കാർഡിനും അര ലിറ്റർ മണ്ണെണ്ണ വീതം നൽകി. സെപ്റ്റംബറിൽ നീല, പിങ്കുകാർഡുകാർക്ക് സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ വിതരണം നടത്തി. അതേസമയം സബ്സിഡി നിരക്കിൽ അനുവദിച്ചതിൽ ശേഷിക്കുന്ന മണ്ണെണ്ണ ഉപയോഗിച്ച്് എപിഎല്ലുകാർക്ക് അരലിറ്റർ വീതം നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായെങ്കിലും ഓണതിരക്കിനിടയിൽ ഫയൽ പാസായിട്ടില്ല.
സബ്സിഡിയുള്ള മണ്ണെണ്ണയ്ക്ക് ലിറ്ററിന് 37 രൂപയാണ് വില. സബ്സിഡിയില്ലാത്തതിന് ലിറ്ററിന് നാലുരൂപ കൂടുതൽ നൽകണം. കേരളത്തിൽ സന്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതിനാൽ സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ ലഭിക്കാൻ അർഹതയില്ലെന്നാണ് കേന്ദ്ര നിലപാട. മാത്രമല്ല സംസ്ഥാനത്ത് 74 ലക്ഷത്തോളം വീടുള്ളപ്പോൾ 30 ശതമാനത്തിലേറെ പാചകവാതക കണക്ഷൻ കൂടുതലുള്ളതായും കേന്ദ്രം പറയുന്നു.
മുൻവർഷങ്ങളിൽ മൂന്നുമാസത്തേക്ക് 27960 ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചുപോന്നത്. സംസ്ഥാനത്ത് ആദിവാസി മേഖലയിലും തീരദേശത്ത് മത്സ്യതൊഴിലാളികളും ഇപ്പോഴും മണ്ണെണ്ണ ഉപയോഗിക്കുന്നതായിട്ടാണ് കേന്ദ്രത്തിനു നൽകിയ കത്തിൽ സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്.