ചക്കരക്കൽ(കണ്ണൂർ): കാഞ്ഞിരോട് നെഹർ കോളജിൽ റാഗിംഗിനിടെ വിദ്യാർഥിയെ ബാത്റൂമിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 6 സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ.
വിദ്യാർഥികളായ ടി. മുഹമ്മദ് റാഷിദ്, കെ.എം. മുഹമ്മദ് തമീം, അബ്ദുൾ ഖാദർ, എം. മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹാദിസ്, പി.സി. മുഹമ്മദ് സെയ്ഫാൻ എന്നിവരാണ് അറസ്റ്റിലായത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളെയാണ് ഇന്നലെ രാത്രി ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നു രാവിലെയാണ് എസിപി പി.പി. സദാനന്ദൻ, ചക്കരക്കല്ല് സിഐ കെ.വി. സത്യനാഥൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
പെൺകുട്ടികളോടു മിണ്ടരുത്!
കാഞ്ഞിരോട് നെഹർ കോളജിലെ ബിഎ എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥി ചെക്കിക്കളം തരിയേരി സ്വദേശി അൻഷാദിനെയാണ്ഇതേ കോളജിലെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു എഴു പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. സംഭവത്തിൽ 17 വിദ്യാർഥികൾ ഉണ്ടെന്നാണ് വിവരം.
സംഭവത്തിൽപ്പെട്ട രണ്ടു വിദ്യാർഥികളെ കഴിഞ്ഞ ദിവസം കോളജിൽ നിന്നും പുറത്താക്കിയിരുന്നു. മറ്റു വിദ്യാർഥികളെയും പുറത്താക്കാനുള്ള നടപടിയുമായി കോളജ് അധികൃതർ മുന്നോട്ട് പോകുന്നതായാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. സഹ വിദ്യാർഥികൾക്കൊപ്പം കോളജ് കോമ്പൗണ്ടിൽ സംസാരിച്ചു നിൽക്കുന്നതിനിടെ സീനിയർ വിദ്യാർഥികൾ ബാത്റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയായിരുന്നു മർദ്ദനം.
“നീ പെൺകുട്ടികളോട് വർത്തമാനം പറയരുതെന്നും പണം തരണമെന്നും പറഞ്ഞായിരുന്നു മർദ്ദനമെന്ന് അൻഷാദ് പറഞ്ഞിരുന്നു.
മുഖത്തും ചെവിക്കും നെഞ്ചത്തും അടിച്ചും കുത്തിയും ആക്രമിക്കുകയായിരുന്നുവത്രെ. ചുമരിന് തലയിടിച്ച് വീഴുകയും ചെയ്തു. രണ്ടു തവണയായാണ് മർദ്ദിച്ചത്.
മർദ്ദനത്തിന് ശേഷം ക്ലാസ് മുറിയിലെത്തി തലകറങ്ങി വീഴുകയായിരുന്നു. ബോധരഹിതനായ അൻഷാദിനെ വിദ്യാർഥികളും അധ്യാപകരും ചേർന്നു.
പരാതിപ്പെട്ടാൽ…
വാരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായതിനെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അഞ്ച് മണിക്കൂറോളം അൻഷാദ് ബോധരഹിതനായി. കോളജിൽ സിസിടിവി കാമറയുള്ളത് കാരണമാണ് ബാത്റൂമിലേക്ക് കൂട്ടികൊണ്ടു പോയി മർദ്ദിച്ചതെന്നാണ് പറയപ്പെടുന്നത്.
സംഭവം ആരോടെങ്കിലും പരാതിപ്പെട്ടാൽ കാണിച്ച് തരാമെന്നും ഭീഷണി ഉണ്ടായി. വിദ്യാർഥിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.