എന്നെ ഭീഷണിപ്പെടുത്തിയതിനും അപമാനിച്ചതിനും എനിക്ക് നഷ്ടപരിഹാരം വേണം! ബോഡി ഡബിളിനെ ഉപയോഗിച്ച വിവരം അവര്‍ എന്നെ അറിയിച്ചുപോലുമില്ല; ലാല്‍ ജൂനിയറിനെതിരെ എന്തിന് പരാതി നല്‍കി, മേഘ്‌ന നായര്‍ പറയുന്നു

luioസംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ താന്‍ പരാതി നല്‍കിയത് തന്റെ അനുവാദമില്ലാതെ തന്റേതെന്ന തരത്തില്‍ ഡ്യൂപ്പിനെ സിനിമയില്‍ ഉപയോഗിച്ചതിനാണെന്ന് നടി മേഘ്ന നായര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് മേഘ്ന ഇക്കാര്യം വിശദീകരിച്ചത്. തന്റെ പരാതി ചിത്രത്തിന്റെ സംവിധായകനും സാങ്കേതിക വിദഗ്ധരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണെന്നും നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് എതിരെയല്ലെന്നും അവര്‍ വ്യക്തമാക്കി.

‘ചിത്രം പുറത്തുവന്നതിനു പിന്നാലെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ അവരെ പലതവണ വിളിക്കാന്‍ ശ്രമിച്ചു. മെസേജ് അയച്ചു. പക്ഷെ മറുപടിയുണ്ടായില്ല’. മേഘ്നയെ ഉദ്ധരിച്ച് പ്രസ്തുത മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. ‘എന്നോട് വിട്ടുപോകാന്‍ പറഞ്ഞതിനുശേഷം അവര്‍ എന്റെ കഥാപാത്രത്തിന്റെ എല്ലാ സീനുകളും ഡിലീറ്റ് ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അവര്‍ എന്തിനാണ് ഞാന്‍ അഭിനയിച്ച പല സീനുകളുമായി മുന്നോട്ടുപോയത്, പ്രത്യേകിച്ച് എന്റെ അനുമതിയില്ലാത്ത രംഗവുമായി’. മേഘ്‌ന ചോദിക്കുന്നു.

‘എനിക്ക് നഷ്ടപരിഹാരം ചോദിക്കാം. പക്ഷെ എന്നെ ഭീഷണിപ്പെടുത്തിയതിനും, അപമാനിച്ചതിനും വഞ്ചിച്ചതിനും എനിക്കു നഷ്ടപരിഹാരം ലഭിക്കണം. അവര്‍ ബോഡി ഡബിളിനെ ഉപയോഗിച്ച കാര്യം ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. എന്നെ എങ്ങനെ ചിത്രീകരിക്കുന്നു, മാധ്യമങ്ങള്‍ക്കു മുമ്പില്‍ എന്നെ എങ്ങനെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ എന്നിലുമുണ്ട്. ഇതുപോലുള്ള ഒരു വ്യക്തിയുടെ അവകാശങ്ങളെ നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല’. അവര്‍ വ്യക്തമാക്കി.

ദിലീപിന്റെ പ്രശ്‌നം വരുന്നതിനു കുറേ മുമ്പു തന്നെ താന്‍ നോട്ടീസ് നല്‍കിയിരുന്നെന്നും മേഘ്ന വ്യക്തമാക്കി. താന്‍ പബ്ലിസിറ്റിയ്ക്കുവേണ്ടിയല്ല ശ്രമിക്കുന്നതെന്നും അങ്ങനെയായിരുന്നെങ്കില്‍ തനിക്കു കുറേ മുമ്പേ തന്നെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരാമായിരുന്നെന്നും മേഘ്‌ന പറഞ്ഞു. ‘ആരെയും മോശക്കാരാക്കാതെ തന്നെ ഈ പ്രശ്നം സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ ഞാന്‍ എന്നാലാവുന്നതെല്ലാം ചെയ്തിരുന്നു’. അവര്‍ വ്യക്തമാക്കി.

Related posts