പരവൂർ: ആഭ്യന്തര റെയിൽവേ ഉത്പ്പാദന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി .തെലങ്കാനയിലെ കാസിപേട്ടിൽ പുതുതായി സ്ഥാപിക്കുന്ന റെയിൽ നിർമാണ യൂണിറ്റിൽ 200 പുതുതലമുറ നോൺ-എസി ഇന്റർസിറ്റി മെമു ട്രെയിൻസെറ്റുകൾ നിർമിക്കുന്നതിനായി ഐസിഎഫ് ആഗോള ടെൻഡർ ക്ഷണിച്ചു.
ആകെ 4,000 കോച്ചുകൾ ഉൾപ്പെടുന്ന ഈ വൻകിട പദ്ധതിയുടെ രൂപകൽപ്പന, നിർമാണം, വിതരണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കൊപ്പം 30 വർഷത്തെ സമഗ്രമായ അറ്റകുറ്റപ്പണി കരാറും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനുകൾ. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ആഭ്യന്തര റെയിൽവേ നിർമാണം ശക്തമാക്കുന്നതിനൊപ്പം അതിവേഗ യാത്രാസൗകര്യം വർധിപ്പിക്കുകയുമാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രമുഖ അന്താരാഷ്ട്ര-ആഭ്യന്തര റോളിംഗ് സ്റ്റോക്ക് നിർമാതാക്കളായ ആൽസ്റ്റോം, സീമെൻസ്, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് തുടങ്ങിയ വമ്പൻ കമ്പനികൾ ഈ ടെൻഡറിൽ പങ്കെടുത്തേക്കുമെന്നാണ് വ്യവസായ രംഗത്തുനിന്നുള്ള സൂചനകൾ.
ചെന്നൈ ഐസിഎഫ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പുതിയ നോൺ-എസി ഇന്റർസിറ്റി ട്രെയിനുകൾക്ക് വലിയ യാത്രാശേഷിയുണ്ടാകും. 12 കാറുകളുള്ള (കോച്ചുകൾ) ട്രെയിനുകളിൽ 3,990 പേർക്കും, 16 കാറുകളുള്ളവയിൽ 5,362 പേർക്കും യാത്ര ചെയ്യാം. തിരക്കേറിയ റൂട്ടുകൾക്കായി രൂപകൽപ്പന ചെയ്യുന്ന 20 കാറുകളുള്ള ഫോർമേഷനിൽ 6,734 പേർക്കും പരമാവധി ശേഷിയുള്ള 24 കാറുകളുള്ള ട്രെയിനുകളിൽ ഒരേസമയം 8,106 പേർക്കും യാത്ര ചെയ്യാനാകും വിധമാണ് ഇതിന്റെ നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്.
റെയിൽ വികാസ് നിഗം ലിമിറ്റഡുമായി സഹകരിച്ച് ഇന്ത്യൻ റെയിൽവേ വികസിപ്പിക്കുന്ന കാസിപേട്ട് റെയിൽ നിർമാണ യൂണിറ്റ് 160 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ, മെമുകൾ, ചരക്ക് വാഗണുകൾ എന്നിവ നിർമിക്കാൻ 710 കോടി രൂപ ചിലവഴിച്ചാണ് ഈ ഫാക്ടറി ഒരുക്കുന്നത്. ടെൻഡർ ലഭിക്കുന്ന കമ്പനി ട്രെയിനുകൾ നിർമിച്ച് നൽകുന്നതിന് പുറമെ കാസിപേട്ടിലെ നിർമാണ സൗകര്യങ്ങൾ നവീകരിക്കാനും രാജമുണ്ട്രി, ഖുർദ റോഡ്, ഝഝ, കാൺപൂർ, വഡോദര എന്നിവിടങ്ങളിലെ റെയിൽവേ ഡിപ്പോകളിൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ ഒരുക്കാനും ബാധ്യസ്ഥരായിരിക്കും.
കരാർ ഒപ്പിടുന്ന തീയതി മുതൽ 102 മാസമാണ് പദ്ധതി പൂർത്തിയാക്കാനുള്ള കാലാവധി. സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ നയപ്രകാരമുള്ള ക്ലാസ്- ഒന്ന് പ്രാദേശിക വിതരണക്കാർക്ക് മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഉത്പ്പന്നങ്ങളിൽ കുറഞ്ഞത് 60 ശതമാനമെങ്കിലും തദ്ദേശീയ സാമഗ്രികൾ ഉപയോഗിച്ചിരിക്കണമെന്നും റെയിൽവേ കർശന വ്യവസ്ഥയും വച്ചിട്ടുണ്ട്.
