കൊച്ചി: ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന മെന്റലിസ്റ്റ് ആദിക്കെതിരായ പരാതി ഒത്തുതീര്‍പ്പിലേക്ക്. പരാതിക്കാരന് കോടതി ചെലവ് ഉള്‍പ്പെടെയുള്ള തുക ആദി മടക്കി നല്‍കിയതോടെ കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
മെന്റലിസം പരിപാടി നടത്തിപ്പിനായി പണം കൈപ്പറ്റിയ ശേഷം നിക്ഷേപത്തുകയും ലാഭവിഹിതവും നല്‍കാതെ വഞ്ചിച്ചുവെന്ന് കാണിച്ച് ഇന്ത്യേനേഷ്യയില്‍ ബിസിനസ് ചെയ്യുന്ന മറൈൻഡ്രൈന് ബ്ലൂ ക്രഷ് ടവറില്‍ താമസിക്കുന്ന വി.ജെ. മാത്യു(ബെന്നി) വാഴപ്പിള്ളില്‍ ആണ് മെന്റലിസ്റ്റ് ആദി, സംവിധായകന് ജിസ് ജോയി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ മിഥുന്, അരുണ്‍ എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
സംഭവം വാര്‍ത്തയായതിന് പിന്നാലെ ആദിയടക്കമുള്ളവര് ഒത്തുതീര്‍പ്പിനായി വിളിച്ചതായി പരാതിക്കാരന് പറഞ്ഞു. ഇതോടെ ഇന്‍സോംനിയ എന്ന പരിപാടിയുടെ പേരില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്നും വാങ്ങിയ 35 ലക്ഷം രൂപ തിരികെ നല്കിയാല് കേസ് പിന്‍വലിക്കാമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് കോടതി ചെലവടക്കം 37 ലക്ഷം രൂപ ആദി മടക്കി നല്‍കിയെന്നും പരാതിക്കാരന് വ്യക്തമാക്കി. കേസ് ഒഴിവാക്കാനുള്ള നടപടികളും അഭിഭാഷകന് മുഖേന ആരംഭിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന ഇന്‍സോംനിയ എന്ന പ്രോഗ്രാമിനായി 50,00,000 രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം താന്‍ ജീവിതം അവസാനിപ്പിക്കുകയേ മാര്‍ഗമുള്ളൂവെന്നും ആദി പറഞ്ഞതിനെത്തുടര്‍ന്ന് ആദ്യം 23 ലക്ഷം രൂയും പിന്നീട് ഭാര്യയുടെ അക്കൗണ്ടില്‍നിന്ന് 12 ലക്ഷം രൂപയും കൈമാറിയെന്നായിരുന്നു പരാതി.
പണം വാങ്ങിയശേഷം മൂന്നിലൊന്ന് ലാഭവിഹിതം നല്‍കാമെന്ന് വാക്കുനല്കി. സംസ്ഥാനത്ത് 10 ഇടങ്ങളില്‍ പരിപാടി നടന്നു. പ്രോഗ്രാം പൂര്‍ത്തിയായപ്പോള്‍ കടംനല്‍കിയ 35 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും പരിപാടി നഷ്ടത്തിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
പോലീസില്‍ പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ പോലീസിലുളള സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
