ഉപ്പുതറ: ഇറാനിലെ മർച്ചന്റ് നേവിയിൽ ഇന്റേൺഷിപ്പിനുപോയ മലയാളി വിദ്യാർഥിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. ഇറാൻ- ഇസ്രയേൽ യുദ്ധം തുടങ്ങിയതോടെയാണ് അയ്യപ്പൻകോവിൽ ആലടി ആഞ്ഞിലിമൂട്ടിൻ ജെറിൻ ജോസഫ് ഇറാനിൽ കുടുങ്ങിയത്. ഫെബ്രുവരി 27ന് രാവിലെ 11.13നാണ് അവസാനമായി ജെറിൻ വീട്ടുകാർക്ക് സന്ദേശം അയച്ചത്.
യുദ്ധം പ്രശ്നമാകുമെന്നും പിറ്റേന്ന് വിളിക്കാം എന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. എന്നാൽ, അടുത്ത ദിവസങ്ങളിലൊന്നും വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ഉണ്ടായില്ല. അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ വീട്ടുകാർ ആശങ്കയിലായി. തുടർന്ന് ജെറിനെ ഇന്റേൺഷിപ്പിന് അയച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ബന്ധപ്പെട്ടു. കുട്ടികൾ സുരക്ഷിതരാണ് എന്ന മറുപടി മാത്രമാണ് ലഭിച്ചത്.
മുൻപ് പല കാര്യങ്ങൾക്കും ബന്ധപ്പെട്ടുകൊണ്ടിരുന്ന സ്ഥാപനത്തിലെ മലയാളിയായ ജീവനക്കാരിയും ഫോൺ എടുക്കാതെ വന്നതോടെ ബന്ധുക്കൾ ആശങ്കയിലായി. തുടർന്ന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ് എംപി, നോർക്ക എന്നിവരുടെ സഹായം അഭ്യർഥിച്ച് ബന്ധുക്കൾ കത്തയച്ചു.
കേന്ദ്ര സർക്കാരിനെ ഇടപെടുത്തി മകനെ തിരിച്ചെത്തിക്കാൻ സഹായിക്കണം എന്നാണ് കത്തിലെ ആവശ്യം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രുദ്രാക്ഷ മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടാണ് ജെറിനെ 2025 ജൂലൈയ് 27ന് ഇറാനിലേക്ക് ഇന്റേൺഷിപ്പിനായി അയച്ചത്. ഇറാനിലേക്കു പോയശേഷം മിക്ക ദിവസങ്ങളിലും വിളിക്കുകയും ഫോട്ടോയും മെസേജും അയയ്ക്കുകയും ചെയ്തിരുന്നു. രുദ്രാക്ഷയ്ക്ക് ജയ്പുരിലും ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്.
ഇന്റേൺഷിപ്പിന് അയച്ച കുട്ടികളെല്ലാം സുരക്ഷിതരാണ് എന്ന മറുപടിയാണ് ഇപ്പോഴും രുദ്രാക്ഷ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ നൽകുന്നത്. എന്നാൽ, ഇവരുമായി ബന്ധപ്പെടാൻ കഴിയാത്തതാണ് ബന്ധുക്കളുടെ ആശങ്കയ്ക്ക് കാരണം. ആലടി ആശുപത്രി കവലയിൽ കോഫി ബാർ നടത്തുന്ന സജൻ – ലൈസാമ്മ ദമ്പതികളുടെ ഇളയ മകനാണ് ജെറിൻ. സഹോദരി മെറിൻ ജർമനിയിൽ വിദ്യാർഥിയാണ്. എത്രയും വേഗം ജെറിനുമായി ബന്ധപ്പെടാനും തിരികെ വീട്ടിലെത്താനും കഴിയുമെന്ന പ്രതിക്ഷയിലാണ് കുടുംബവും ബന്ധുക്കളും.
