അടിമാലി: കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന് സി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്. മുന്‍കാലങ്ങളില്‍ കഞ്ചാവ് കൃഷി നടന്നിട്ടുള്ളയിടങ്ങളിലും കൃഷി നടക്കാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങളിലാണ് ഓപ്പറേഷന് സി ഹണ്ടിന്റെ ഭാഗമായി പരിശോധന നടക്കുന്നത്.
ഇത്തരം സ്ഥലങ്ങളുടെ സാധ്യതാ ലിസ്റ്റ് എക്സൈസ് രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയിട്ടുണ്ട്. പഴുതുകളടച്ച് വ്യാപകമായ പരിശോധന നടത്താനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.
എക്സൈസ് സ്പെഷല്‍ സ്ക്വാഡ്, നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ്, എക്സൈസ് ഓഫീസുകള്‍, പോലീസ്, ഫോറസ്റ്റ്, മറ്റിതര വകുപ്പുകള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് പരിശോധന നടത്തുക. സ്റ്റേറ്റ് എക്സൈസ് ഇന്റലിജിന്‍സ് ജോയിന്റ് കമ്മീഷണര്‍ വി. റോബര്‍ട്ടിന്റെ നിര്‍ദേശാനുസരണമാണ് പരിശോധനകള്‍ നടക്കുന്നത്.
വട്ടവടയുടെ സമീപ മേഖലയായ വത്സപ്പെട്ടി, വയല്‍ത്തറകുടി, മൂലവള്ളക്കുടി, തുളമല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. പരിശോധനയില്‍ മൂന്നാര്‍ എക്സസൈസ് സര്‍ക്കിള്‍ ഇന്സ്പെക്ര് എസ്. ഹരികൃഷ്ണന്, മറയൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. ജിഷ്ണു, ഇടുക്കി ഇഐ ആൻഡ് ഐബി ഇന്‍സ്പെക്ടര്‍ അജീബ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, പ്രിവന്റീവ് ഓഫീസര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
