മകനെയും കാത്ത് 24 വര്‍ഷം..! ജീവിച്ചിരിക്കണ മെങ്കില്‍ അന്വേഷിക്കാതി രിക്കണമെന്നു എഴുതിവച്ചിട്ടു പോയിട്ട് ഇരുവത്തിനാലുവര്‍ഷം; വഴിക്കണ്ണുമായി അമ്മയും സഹോദരങ്ങളും

fb-sathyan-missing

ശ്രീകൃഷ്ണപുരം: നാടുവിട്ടുപോയ മകനായി ഇരുപത്തിനാലുവര്‍ഷമായി അമ്മയും സഹോദരങ്ങളും കാത്തിരിക്കുന്നു. കരിമ്പുഴ പഞ്ചായത്ത് ആറ്റാശേരി പനാംകുന്ന് ചാഴിയോട്ടുവീട്ടില്‍ കൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ സത്യനെയാണ് 1992 മുതല്‍ കാണാതായത്.താന്‍ നാടുവിടുകയാണെന്നും ജീവിച്ചിരിക്കണമെങ്കില്‍ അന്വേഷിക്കാതിരിക്കണമെന്നും എഴുതിവച്ചാണ് ഇയാള്‍ വീട്ടില്‍നിന്നും പോയത്. ഇതൂമൂലം വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്കിയില്ല. ആശാരിപ്പണിക്കാരനായ കൃഷ്ണന്റെ അഞ്ചുമക്കളില്‍ നാലാമനായിരുന്നു സത്യന്‍.

മികച്ച ആശാരിയായിരുന്നു സത്യന്‍. വീടുവിട്ടു പോകുന്നതിനു പ്രത്യേക കാരണമൊന്നുമുണ്ടായിട്ടില്ലെന്ന് എഴുപതുകാരിയായ അമ്മ ലക്ഷ്മിയും സഹോദരങ്ങളും പറഞ്ഞു.കാണാതാകുമ്പോള്‍ സത്യന് 22 വയസായിരുന്നു പ്രായം. അന്വേഷണത്തിന്റെ ഭാഗമായി കുടക്, വയനാട് എന്നിവടങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

വീടിനു സമീപത്തെ പാടവരമ്പിലേക്ക് വഴിക്കണ്ണുമായി കണ്ണീരോടെ നോക്കിയിരിക്കുകയാണ് പ്രായമായ അമ്മ. ആരു ചെന്നാലും എന്റെ കുട്ട്യേപറ്റി എന്തേലും വിവരമുണ്ടോ എന്ന ചോദ്യമാണ് അമ്മയില്‍നിന്നും ഉയരുന്നത്.ശങ്കരനാരായണന്‍, പദ്മിനി, പ്രേമന്‍, മണികണ്ഠന്‍ എന്നിവരാണ് സത്യന്റെ സഹോദരങ്ങള്‍. മകനെപ്പറ്റി എന്തെങ്കിലും വിവരം അറിയാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ഇപ്പോഴും വീട്ടുകാര്‍. ഫോണ്‍: 9946 339 071.

Related posts