അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം കോണ്‍ഗ്രസ് ശ്രദ്ധിച്ചിരുന്നെങ്കില്‍ രാജ്യത്തിന്റെ സ്ഥിതിഗതികള്‍ മാറിയേനെ! ശ്രദ്ധേയമായി, ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം

രാജ്യത്തെ ജനങ്ങള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പ് വരുത്തുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 10.74 കോടി കുടുംബങ്ങള്‍ രാജ്യത്ത് ഇതിന്റെ ഗുണഭോക്താക്കളാവും എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

ചടങ്ങില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്തെ ദരിദ്ര ജനങ്ങളുടെ ആരോഗ്യം ഒരിക്കലും കോണ്‍ഗ്രസിനെ അലട്ടിയില്ലെന്നും, 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് ശ്രദ്ധിച്ചിരുന്നെങ്കില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ മാറിയേനെ എന്നും പ്രധാന മന്ത്രി ചടങ്ങില്‍ കുറ്റപ്പെടുത്തി.

കടുത്ത ദാരിദ്ര്യം എന്താണെന്ന് നേരിട്ടറിഞ്ഞവനാണ് താനെന്നും, അതുകൊണ്ട് ജനങ്ങളുടെ വിഷമം തനിക്ക് മനസിലാവുമെന്നും ചടങ്ങില്‍ പ്രധാനമന്ത്രി പറയുന്നുണ്ട്. യൂറോപ്പിലെ മുഴുവന്‍ ജനങ്ങള്‍ക്ക് തുല്യമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണമെന്ന് ചടങ്ങില്‍ അവകാശപ്പെട്ട പ്രധാനമന്ത്രി, ലോകത്ത് ആദ്യമാണ് ഇത്രയും വലിയ പദ്ധതി എന്നും കൂട്ടിച്ചേര്‍ത്തു.

ആയുഷ്മാന്‍ ഭാരത് യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ ഒരാള്‍ക്ക് പോലും ആശുപത്രിയില്‍ പോകേണ്ടി വരില്ലെന്നും, പദ്ധതിയുടെ 60 ശതമാനം ഫണ്ടു കേന്ദ്രം നല്‍കും എന്നും ഉറപ്പ് പറയുന്നുണ്ട്.

Related posts