ത്രിപുരയില്‍ ഇനി സിപിഐഎം എന്ന പാര്‍ട്ടിയേ ഉണ്ടാവില്ല! ചുവന്ന ലൈറ്റ് വാഹനങ്ങളെ തടസപ്പെടുത്തുന്നതുപോലെയാണ് ഇക്കൂട്ടരുടെ വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; ത്രിപുരയില്‍ സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് മോദി

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ത്രിപുരയിലെ ഇടതു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമനത്രി നരേന്ദ്ര മോദി. മണിക് സര്‍ക്കാരിന്റെ ഭരണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു മോദിയുടെ ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭം. സി.പി.ഐ.എം സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണെന്നും ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.ഐ.എം അധികാരത്തില്‍ എത്തിയതെന്നും മോദി പറഞ്ഞു. അഗര്‍ത്തലയില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഡല്‍ഹിയില്‍ സുഹൃത്തുക്കളാണെന്നും എന്നാല്‍ സംസ്ഥാനത്ത് മാത്രം അവര്‍ തമ്മിലടിക്കുകയാണെന്നും മോദി പറഞ്ഞു. ‘ട്രാഫിക് സിഗ്നലില്‍ ചുവന്ന ലൈറ്റ് വാഹനങ്ങളെ തടസപ്പെടുത്തുന്നത് പോലെ സംസ്ഥാനത്ത് വികസനം ഇവിടുത്തെ സി.പി.ഐ.എം തടസപ്പെടുത്തുകയാണ്. ആ ചുവപ്പ് മാറി പച്ചയിലേക്ക് മാറണമെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് കാവി ആവശ്യമാണ് മോദി പറഞ്ഞു. മാര്‍ച്ച് മൂന്നിന് ശേഷം ത്രിപുരയില്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിയേ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഫെബ്രുവരി എട്ടിനു സോനമുറയില്‍ നടന്ന റാലിയിലും മോദി സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സി.പി.ഐ.എം മുക്ത ത്രിപുര എന്ന പ്രചരണവുമായാണ് ബ.ജെ.പി ഇത്തവണ ത്രിപുര തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് എന്നിവര്‍ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയിരുന്നു.

 

Related posts