ഡോ. ഷാഫി ആളു വില്ലനാ…എട്ടാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു, ഇംഗ്ലീഷും ഹിന്ദിയും വെള്ളംപോലെ, പെണ്‍കുട്ടികളെ വലയിലാക്കി ആഗ്രഹങ്ങള്‍ നേടിയെടുക്കും

drആറു വര്‍ഷമായി വിവാഹത്തട്ടിപ്പു നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുന്പടശേരിയില്‍ മുഹമ്മദ് ഷാഫി (30)യാണ് പിടിയിലായത്. ഡോ. സതീഷ് രാഘവന്‍ എന്ന പേരില്‍ കാര്‍ഡിയാക് ട്രാന്‍സ് പ്ലാന്‍റ് സര്‍ജന്‍ എന്നു പരിചയപ്പെടുത്തി ഇന്‍റര്‍നെറ്റില്‍ പരസ്യം ചെയ്താണു പെണ്‍കുട്ടികളെ ചതിച്ചത്. ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരികള്‍ അടങ്ങുന്ന പെണ്‍കുട്ടികളാണു കെണിയില്‍ വീണത്. എട്ടാം ക്ലാസ് വരെയാണു പ്രതി പഠിച്ചിട്ടുള്ളത്. അറസ്റ്റിലായപ്പോള്‍ 50 ലക്ഷം രൂപ, ഉയര്‍ന്ന വിലയുളള മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

സംസ്ഥാനത്തു വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 12 കേസുകളാണു മുഹമ്മദ് ഷാഫിക്കെതിരേ നിലവിലുള്ളത്. പത്തനംതിട്ട കുലശേഖരപതി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചീഫിന്‍റെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി കെ.എ വിദ്യാധരന്‍റെ ഷാഡോ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നാലുമാസമായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു. മുപ്പതോളം പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ട്. ചിലരെ നഴ്‌സിംഗിനെന്ന പേരില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോടു പറഞ്ഞു. ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളിലായിരുന്നു താമസം. എട്ടാം ക്ലാസ് വിജയിച്ച് ഒന്‍പതാം ക്ലാസില്‍ ചേര്‍ത്തയുടന്‍ പഠനം ഉപേക്ഷിച്ചതാണു മുഹമ്മദ് ഷാഫി. ഇംഗ്ലീഷിലും ഹിന്ദിയിലും ആകര്‍ഷകമായി സംസാരിക്കാന്‍ കഴിയുന്ന ഇയാള്‍ സ്വകാര്യ സ്ഥാപനത്തില്‍നിന്നു ഹോം നഴ്‌സിംഗ് പഠിച്ചു. മുംബൈയില്‍ നഴ്‌സിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തു പെണ്‍കുട്ടികളെ ചതിച്ചു പണം തട്ടി. പിന്നീട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടകളിലും മറ്റു ജോലിക്കുമായി താമസിക്കവേയാണ് ഭാഷകള്‍ വശമാക്കിയത്.

ദുബായിലെ ഇലക്‌ട്രോണിക്‌സ് കടയില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു. ഇതിനിടെ, മൊബൈല്‍, ഇന്‍റര്‍നെറ്റ് സാങ്കേതിക രംഗത്തും അറിവു നേടി. മെഡിക്കല്‍ വിഭാഗത്തിലെ വിവിധ പുസ്തകങ്ങള്‍ ഇയാള്‍ വായിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. വലയിലായ പെണ്‍കുട്ടികളോടു വായിച്ചിട്ടുള്ള പുസ്തകങ്ങളെപ്പറ്റി വിവരിച്ചിരുന്നു. ഡോ. സതീഷ് രാഘവനെന്ന പേരില്‍ ഇന്‍റര്‍നെറ്റില്‍ നല്‍കിയ പരസ്യത്തിലൂടെ വിവാഹ തത്പരരായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച ശേഷം വീടുകളിലെത്തി. വിവാഹം ഉറപ്പിച്ച ശേഷം പെണ്‍കുട്ടികളുടെ കൂട്ടുകാരുമായും ബന്ധുക്കളുമായും ബന്ധം സ്ഥാപിച്ചു.

ആദ്യം പരിചയപ്പെട്ട പെണ്‍കുട്ടികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം എടിഎം കാര്‍ഡ് കൈവശപ്പെടുത്തി. മറ്റു പരിചയക്കാരില്‍നിന്ന് ഈ അക്കൗണ്ടുകളിലേക്കു പണം അയപ്പിച്ച് കാര്‍ഡ് ഉപയോഗിച്ചു പിന്‍വലിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ പേരില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡും എടുത്തു കൈകാര്യം ചെയ്തുപോന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. എറണാകുളം സെന്‍റര്‍, അരീക്കോട്, ആലപ്പുഴ, പത്തനംതിട്ട സ്‌റ്റേഷനുകളിലാണു കേസുകള്‍ എടുത്തിട്ടുളളത്. 50 ലക്ഷം രൂപ (പുതിയ 2000, 500 നോട്ടുകള്‍), 1000 ദിര്‍ഹം, രണ്ട് പവന്‍റെ സ്വര്‍ണമോതിരങ്ങള്‍, നാല് ഐ ഫോണുകള്‍, 17 സിം കാര്‍ഡുകള്‍, വ്യാജ ബില്ല്, സീലുകള്‍, ഡോ. സതീഷ് രാഘവന്‍ എന്ന പേരിലെ വിസിറ്റിംഗ് കാര്‍ഡുകള്‍, ചെക്ക് ബുക്ക്, വിലകൂടിയ കണ്ണടകള്‍, വാച്ചുകള്‍, വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, യാത്രാ ബാഗുകള്‍. സമാനമായ മറ്റു കേസുകളെ ബാധിക്കുമെന്നതിനാല്‍ പ്രതിയെ കുടുക്കിയതെങ്ങനെയെന്നു വിവരിക്കാനാകില്ലെന്നു ഡിവൈഎസ്പി വിദ്യാധരന്‍ പറഞ്ഞു.

Related posts