മനുഷ്യകടത്തുകാരില്‍ നിന്ന് കൗമാരക്കാരിയ്ക്ക് രക്ഷയായത് എയര്‍ഹോസ്റ്റസ്! സംഭവം പുറംലോകമറിയുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം

southlive_2017-02_ee442dde-f4ce-48c8-8e9e-35513893646b_Sheila-Fedrickആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മനുഷ്യകടത്ത്. ഈയവസരത്തിലാണ് പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ മനുഷ്യകടത്തുകാരില്‍ നിന്നും രക്ഷിച്ച അമേരിക്കന്‍ വിമാനകമ്പനിയിലെ ജീവനക്കാരിയുടെ അനുഭവം വാര്‍ത്തകളില്‍ നിറയുന്നത്. അമേരിക്കയില്‍ നടക്കുന്ന സൂപ്പര്‍ ബൗള്‍ ഫുട്‌ബോള്‍ ലീഗിനിടെയാണ് നിര്‍ബന്ധിത ലൈംഗികാവൃത്തിക്കായി ലോകത്ത് തന്നെ ഏറ്റവും അധികം മനുഷ്യകടത്ത് നടക്കുന്നതെന്ന സത്യം പരസ്യമായ രഹസ്യമാണ്. സൂപ്പര്‍ ബൗളിലെ മനുഷ്യകടത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ അമേരിക്കയിലെ ഒരു പ്രാദേശിക ടെലിവിഷന്‍ സ്‌റ്റേഷനായ 10 ന്യൂസിനോടാണ് അലാസ്‌ക എയര്‍ലൈന്‍സിലെ അറ്റന്‍ഡറായിരുന്ന ഷെലിയ ഫെഡറിക്ക് തന്റെ അനുഭവം പങ്ക് വെച്ചത്.

2011 ലാണ് ആകാശത്തെ മാലാഖയായി അവതരിച്ച് കൗമാരപ്രായക്കാരിയായ പെണ്‍കുട്ടിയെ ഷെലിയ രക്ഷിച്ചതായി 10 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. സീയറ്റിലില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടയില്‍ പതിമൂന്നോ പതിന്നാലോ വയസ്സ് തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയെ ഷെലിയ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. കണ്ടാല്‍ മാന്യനെന്ന് തോന്നിപ്പിക്കുന്ന മധ്യ വയസ്‌കനാപ്പമായിരുന്നു പെണ്‍കുട്ടി. ഇരുവരും തമ്മിലുള്ള പ്രത്യക്ഷ വ്യത്യാസങ്ങളാണ് ഷെലിയയില്‍ സംശയം ജനിപ്പിച്ചത്. ഒറ്റ നോട്ടത്തില്‍ തന്നെ പെണ്‍കുട്ടി അസ്വസ്ഥയാണെന്ന് വ്യക്തമായി. പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖമുയര്‍ത്തി ഒന്ന് നോക്കാന്‍ പോലും പെണ്‍കുട്ടി തയാറായില്ല. സംസാരിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന വ്യക്തി തടയാന്‍ ശ്രമിച്ചെന്നും ഷെലിയ പറയുന്നു. ദുരൂഹത തോന്നിയ ഷെലിയ വളരെ പെട്ടെന്ന് പെണ്‍കുട്ടിയുമായി സംസാരിക്കാനായി മാര്‍ഗം കണ്ടെത്തി.

ശുചി മുറിയിലെ കണ്ണാടിക്ക് പുറകില്‍ പെണ്‍കുട്ടിക്കായി ഒരു കുറിപ്പ് തിരുകി വെച്ചു. അതിന് ശേഷം ശുചി മുറിയിലേക്ക് പോകാന്‍ രഹസ്യമായി പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഷെലിയയുടെ ഊഹം ശരിവെക്കുന്ന തരത്തില്‍ കുറിപ്പിന് പുറകില്‍ സഹായിക്കണം എന്ന് എഴുതിയിരുന്നു. ഉടനെ ഷെലിയ പൈലറ്റ് വഴി പൊലീസിനെ വിവരം അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോള്‍ ഇവരെ കാത്ത് പോലീസുണ്ടായിരുന്നു. പെണ്‍കുട്ടിയെ നിയമവിരുദ്ധമായി കടത്തുകയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ഷെലിയ ഇപ്പോഴും പെണ്‍കുട്ടിയുമായി സംസാരിക്കാറുണ്ട്. വളരെയധികം സന്തോഷവതിയായ പെണ്‍കുട്ടി ഇപ്പോള്‍ കോളജ് വിദ്യാര്‍ത്ഥിനിയാണ്. വിവരം പുറം ലോകം അറിഞ്ഞതോട് കൂടി ഷെലിയയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ലോകം.

പത്ത് വര്‍ഷത്തിലധിതമായി ഞാന്‍ ഫ്‌ളൈറ്റ് അറ്റന്റഡായി ജോലി ചെയ്യുകയായിരുന്നു. ട്രെയിനിങ് സമയത്ത് നല്‍കുന്ന പരിശീലനം ഓര്‍മ്മിച്ചെടുക്കുകയായിരുന്നു. ആ കുറിപ്പില്‍ ഞാന്‍ എന്റെ ഫോണ്‍ നമ്പറും എഴുതിയിരുന്നു. അത് ഓര്‍മ്മിച്ചെടുത്താവും, കുറച്ച് ആഴ്ച്ചകള്‍ക്ക് ശേഷം അവള്‍ എന്നെ വിളിച്ചു. ആരെങ്കിലും ഇത്തരത്തിലുള്ള എന്തെങ്കിലും കാണുകയാണെങ്കില്‍ പ്രതികരിക്കണമെന്നും ഷെലീന ഓര്‍മ്മിപ്പിക്കുന്നു. 2016ല്‍ മാത്രം 2000 പേരെയാണ് മനുഷ്യകടത്തുമായി ബന്ധപ്പെട്ട് യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്തത്. 400 പേരെ രക്ഷിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം കുറഞ്ഞത് 50000 സ്ത്രീകളും കുട്ടികളും ലൈംഗിക തൊഴിലിനായി കടത്തപ്പെടുന്നു എന്നാണ് കണക്ക്. സൂപ്പര്‍ ബൗള്‍ ഫുട്‌ബോള്‍ ലീഗിനോടനുബന്ധിച്ച് ഗാര്‍ഹിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും മനുഷ്യകടത്തും നടക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതിശക്തമായ നിരീക്ഷണമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

Related posts