കോഴിക്കോട്: മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. അദിനാൻ പലരുമായും പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ആരെല്ലാമായാണ് പണമിടപാടുകൾ നടത്തിയതെന്നും എന്തിനാണ് നടത്തിയതെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇതിന് പുറമേ അദിനാന്റെയും കൊല്ലപ്പെട്ട നസ്രീനയുടെയും സുഹൃത്തുക്കളിൽ നിന്നുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും. അദിനാൻ ഏതെങ്കിലും രീതിയിൽ നസ്രീനയെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അദിനാന് നസ്രീനയോടുള്ള ശത്രുതയെക്കുറിച്ച് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നോയെന്നും നസ്രീനയുടെ ഫോൺ ഉപയോഗിച്ച് അദിനാൻ കൂടുതൽ പേരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അദിനാൻ ജീവനൊടുക്കുന്നതിനുമുമ്പ് സുഹൃത്തിനോട് തരാനുള്ള പണം നൽകാൻ സാധിക്കില്ലെന്നും താൻ മരണപ്പെട്ടെന്നും നസ്രീനയുടെ ഫോണിൽ നിന്നും ചാറ്റ് ചെയ്തതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ ചാറ്റ് നസ്രീനയുടെ ഫോണിൽനിന്നും അദിനാൻ ഡിലീറ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ കൂടുതൽ പേരുമായി ചാറ്റ് ചെയ്തിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇരുവരുടേയും ഫോൺ കോൾ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട നസ്രീനയുടെയും കൃത്യം നിർവഹിച്ചശേഷം ആത്മഹത്യ ചെയ്ത അദിനാന്റെയും ഫോണുകൾ വീട്ടിലെ കിണറിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവ അദിനാൻ തന്നെ കിണറിലിട്ടെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.
വീടിന്റെ അടുക്കളഭാഗത്തുള്ള വാതിൽ പൂട്ടിയശേഷം അവിടെ തന്നെയാണ് താക്കോൽ സൂക്ഷിക്കാറുള്ളത്. ഈവിവരം അദിനാന് അറിയാമെന്നും ഇപ്രകാരം നസ്രീനയെ കൊലപ്പെടുത്തിയശേഷം ഫോൺ ഉപേക്ഷിച്ചെന്നുമാണ് പറയുന്നത്.
എന്നാൽ അദിനാനല്ല ഫോൺ കിണറിലിട്ടതെന്നാണ് പോലീസ്പറയുന്നത്. തെളിവുകൾ നശിപ്പിക്കാൻ അദിനാൻ ശ്രമിച്ചിരുന്നില്ല. നസ്രീനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനുറപ്പിച്ചാണ് അദിനാൻ എത്തിയതെന്നാണ് പോലീസ് നിഗമനം.
