12-ാം വയസില്‍ വിവാഹം! ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ പിരിഞ്ഞു താമസിച്ചപ്പോള്‍ അടുത്ത കൂടിയ യുവാവ് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു; രണ്ടു മക്കളുടെ അമ്മയായ യുവതി ആത്മഹത്യയുടെ വക്കില്‍

പാലക്കാട്: നിരന്തര പീഡനത്തിനിരയായി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന നിര്‍ദ്ധന യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാതെ പോലീസിലെ വനിതാസെല്ലും വനിതാ കമ്മീഷന്‍ ഓഫീസും.

കേട്ടാലറയ്ക്കുന്ന പീഡനങ്ങളാണ് ചെറിയപ്രായത്തിനുള്ളില്‍ യുവതി അനുഭവിച്ചു തീര്‍ത്തത്. കുട്ടിക്കാലത്തു തന്നെ അമ്മ നഷ്ടമായ യുവതിയെ രണ്ടാനമ്മയുടെ നിര്‍ബന്ധപ്രകാരം അച്ഛന്‍ 12-ാം വയസില്‍ തന്നെ വിവാഹം കഴിപ്പിച്ചയച്ചു.

അതും മുപ്പതുവയസുകാരനെക്കൊണ്ട്. പിന്നീട് കൊടിയ പീഡനത്തിന്റെ നാളുകളായിരുന്നു. ഇതിനിടയ്ക്ക് രണ്ട് കുട്ടികളും പിറന്നു. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയത്. കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത് ഭര്‍ത്താവ് മക്കളെ തന്റെ വശത്താക്കിയതോടെ യുവതി ഒറ്റപ്പെട്ടു.

അങ്ങനെയാണ് നമ്പര്‍തെറ്റി വിളിച്ചതെന്നു പറഞ്ഞ ഒരു യുവാവുമായി പരിചയത്തിലാകുന്നത്. പാലക്കാട് സ്വദേശിയായ അയാള്‍ രഞ്ജിത്ത് എന്നാണ് പേര് പറഞ്ഞത്. ഒരു ദിവസം ഇയാള്‍ പറഞ്ഞതനുസരിച്ച് ഇരുവരും പഴനിയിലേക്ക് ഒരുയാത്ര പോയി.

യാത്രയ്ക്കിടെ ദാഹിക്കുന്നെന്നു പറഞ്ഞപ്പോള്‍ ഇയാള്‍ കൊടുത്ത മാംഗോ ജ്യൂസ് കുടിച്ചതുമാത്രമേ യുവതിയ്ക്ക് ഓര്‍മയുണ്ടായിരുന്നുള്ളൂ. ബോധം തെളിഞ്ഞപ്പോള്‍ ശരീരത്തില്‍ ഒരു പുതപ്പല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും അവശേഷിച്ചിരുന്നില്ല.

പിന്നെ അന്നു പകര്‍ത്തിയ നഗ്നചിത്രങ്ങളുപയോഗിച്ചായി പീഡനം. പറയുമ്പോള്‍ വന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നഗ്നചിത്രം പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണിയും. പിന്നെ വീഡിയോകോള്‍ ചെയ്യുമ്പോള്‍ പിറന്നപടി നില്‍ക്കാനും പറയുന്നതെല്ലാം ചെയ്യാനും ഇയാള്‍ നിര്‍ബന്ധിക്കുമായിരുന്നു.

സഹികെട്ടപ്പോളാണ് പാലക്കാട് പൊലീസിലെ വനിതസെല്ലിലും പാലക്കാട് വനിത കമ്മീഷന്‍ ഓഫീസിലും പരാതി നല്‍കിയത് എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

പീഡനങ്ങള്‍ തുറന്നപ്പോള്‍ കല്യാണം കഴിച്ച് കൂടെത്താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് കാര്യം സാധിക്കല്‍ തുടര്‍ന്നു. ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് തന്നെ വിവാഹം കഴിക്കില്ലെന്ന് ഇയാള്‍ തീര്‍ത്തുപറഞ്ഞതെന്ന് യുവതി പറഞ്ഞു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ചു യുവതികളെ ഇത്തരത്തില്‍ പഴനിയില്‍ക്കൊണ്ടുപോയി ഉപയോഗിച്ചിട്ടുണ്ടെന്നു പറയുകയും അവര്‍ക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ അയച്ചു തരികയും ചെയ്‌തെന്ന് യുവതി പറയുന്നു.

ഇതോടെയാണ് താന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് യുവതി പറയുന്നു. പോലീസിലും വനിത കമ്മീഷനിലും പരാതി നല്‍കിയെങ്കിലും രണ്ടിടത്തു നിന്നും നീതികിട്ടിയില്ല. ആ വീഡിയോ ദൃശ്യങ്ങള്‍ അയാള്‍ പുറത്തു വിടുമെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ തീകൊളുത്തി മരിക്കുമെന്നും യുവതി കരഞ്ഞുകൊണ്ട് പറയുന്നു.

Related posts