ചെന്നൈ: ഡിഎംകെ – എഐഎഡിഎംകെ സഖ്യശ്രമങ്ങളിൽ ഇടനിലക്കാരൻ ആയെന്ന പ്രചാരണം തള്ളി സൂപ്പർതാരം രജനികാന്ത്. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. വിജയ് യോട് തനിക്ക് അസൂയയില്ല. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ 100 ശതമാനം വിജയിച്ചേനെ എന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിജയ് മുഖ്യമന്ത്രി ആകുന്നത് തടയാൻ ഡിഎംകെ – അണ്ണാ ഡിഎംകെ പാർട്ടികളുടെ സഖ്യസർക്കാരിന് രജനികാന്ത് മുൻകൈ എടുത്തെന്ന് റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചത്തോടെയാണ് ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ സൂപ്പർതാരം വാർത്താസമ്മേളനം വിളിച്ചത്.
വോട്ടെണ്ണലിന് പിന്നാലെ എം കെ സ്റ്റാലിനെ കണ്ടതിൽ രാഷ്ട്രീയം ആരോപിക്കുന്നത് തെറ്റാണ്. സ്റ്റാലിൻ കൊളത്തൂരിൽ തോറ്റപ്പോൾ ദുഃഖം തോന്നിയെന്നും തന്റെ സുഹൃത്ത് ആണെന്നും അതുകൊണ്ടാണ് കണ്ടതെന്നും രജിനി പറഞ്ഞു. അത് വിജയ്യെ തടയാൻ എന്ന് പറയുന്നു. അങ്ങനെ തരംതാണ വ്യക്തി അല്ല താനെന്നും രജനികാന്ത് കൂട്ടിച്ചേര്ത്തു.
വിമാനത്താവളത്തിൽ വച്ച് വിജയ് യുടെ ജയത്തിൽ അഭിപ്രായം ചോദിച്ച വ്യക്തി മാധ്യമ പ്രവർത്തകൻ അല്ലാതിരുന്നത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. വിജയ് യോട് തനിക്ക് അസൂയയില്ല. 52ആം വയസിൽ എംജിആർ, എൻടിആർ നേടിയതിലും വലിയ ജയം ആണ് വിജയ്യുടേത്. ബിജെപിയെയും രണ്ട് വലിയ പാർട്ടികളെയും തോൽപ്പിച്ചു. തനിക്ക് ആശ്ചര്യം കലർന്ന സന്തോഷം ആണെന്നും രജനികാന്ത് പറഞ്ഞു.
രാഷ്ട്രീയ പ്രവേശത്തിൽ നിന്ന് പിന്മാറിയത് സംബന്ധിച്ച തുടർ ചോദ്യങ്ങളിൽ രജനി നീരസം പ്രകടിപ്പിച്ചു. രാഷ്ടീയതിൽ താൻ 100 ശതമാനം ജയിച്ചേനെയെന്നും ഒരു സംശയവും ഇല്ലെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു. രണ്ട് വർഷമെങ്കിലും ഭരിക്കാൻ വിജയ് യെ അനുവദിക്കണമെന്നും കീഴ്വഴക്കം എന്ന പേരിൽ മുഖ്യമന്ത്രിയെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും രജനി പറഞ്ഞു.
